ന്യൂഡല്‍ഹി: ലോക്സഭയില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ആണ് വിമര്‍ശനം. ശബരിമലയെ സംഘര്ഷഭൂമിയാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മതവിരോധികളെ ക്ഷേത്രത്തിലെത്തിച്ച് സംസ്ഥാനത്തെ ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമാണ് മീനാക്ഷി ലേഖിയുടെ വിമര്‍ശനം.
രണ്ടു യുവതികളെ പൊലീസ് സന്നിധാനത്തെത്തിച്ചത് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ്. പൊലീസ് പറഞ്ഞത് ട്രാന്‍സ്ജെന്‍ഡേഴ്സ് ആണെന്നാണ്. ഇതിനായി ആംബുലന്‍സ് പോലും ഉപയോഗിച്ചു. അവര്‍ അയ്യപ്പ വിശ്വാസികള്‍ ആയിരുന്നില്ലെന്നും അവിശ്വാസികളെയാണ് സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചു ദര്‍ശനം നടത്തിച്ചതെന്നും മീനാക്ഷി ലേഖി പറഞ്ഞു. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നു മീനാക്ഷി ലേഖി കൂട്ടിച്ചേര്‍ത്തു. 41 ദിവസം വ്രതമെടുത്തു വേണം ശബരിമലയ്ക്കു പോകാനെന്നും ഇതിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കോടതിക്കു കഴിയുമോ എന്നും അവര്‍ ചോദിച്ചു. സുപ്രീംകോടതിക്ക് ക്രിസ്തു ജനിച്ച സ്ഥലം നിശ്ചയിക്കാന്‍ കഴിയുമോ എന്നും മീനാക്ഷി ലേഖി ചോദിച്ചു.
വിശ്വാസികള്‍ ഉപവാസം നടത്തുന്നതിനിടെ അവരെ ചായയും മറ്റും കുടിക്കാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും അവര്‍ ചോദിച്ചു. ശബരിമല വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നു പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. കേന്ദ്രം നിയമം കൊണ്ടുവരണമെന്ന് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.