ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധിയേയും അവരുടെ പ്രവര്‍ത്തനങ്ങളേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഉയര്‍ത്തിയ ‘ഗരീബി ഹട്ടാവോ’ എന്ന മുദ്രാവാക്യം വ്യാജവാഗ്ദാനമായിരുന്നെന്നും ബാങ്ക് ദേശസാത്കരണം തട്ടിപ്പായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇന്നലെ മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു നരേന്ദ്ര മോഡിയുടെ ഈ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തില്‍ ചിലവഴിച്ചതിന്റെ പാതിസമയം തനിക്കു ലഭിച്ചിരുന്നെങ്കില്‍ രാജ്യത്ത് മാറ്റം കൊണ്ടുവന്നേനെയെന്നും മോഡി പറഞ്ഞു.
ഇന്ത്യ ഭരിച്ച നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നാലു തലമുറയും ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരവസരം പോലും പാഴാക്കിയില്ലെന്നും ബാങ്കുകളുടെ വാതില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി തുറക്കുകയാണെന്ന അവകാശവാദത്തോടെയാണ് ദേശസാത്കരണം നടപ്പാക്കിയതെങ്കിലും ദേശസാത്കരണത്തിനു ശേഷവും രാജ്യത്തെ പകുതിയാളുകളും 2014 വരെ ബാങ്കുകളുടെ വാതില്‍ കണ്ടിരുന്നില്ല എന്നും മോഡി ആരോപിച്ചു.
ബാങ്ക് ദേശസാത്കരണം പാവപ്പെട്ടവരുടെ പേരില്‍ നടത്തിയ തട്ടിപ്പായിരുന്നെന്നും തന്റെ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കൊണ്ടുവന്ന പ്രധാന് മന്ത്രി ജന്‍ധന്‍ യോജനയിലൂടെയാണ് ബാങ്കിങ് മേഖല പാവപ്പെട്ടവര്‍ക്ക് പ്രാപ്യമായതെന്നും മോഡി പറഞ്ഞു. അമ്പത് അറുപത് വര്‍ഷത്തെ തെറ്റുകള്‍ തിരുത്താന്‍ നമുക്ക് കുറച്ചു സമയം വേണ്ടിവരുമെന്നത് ശരിയാണ്. എനിക്ക് വെറും നാലുവര്‍ഷമാണ് ലഭിച്ചത്. അവര്‍ക്ക് കിട്ടിയതിന്റെ പാതിസമയം തനിക്ക് കിട്ടിയാല്‍ രാജ്യത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഗരീബി ഹട്ടാവോ’ എന്ന മുദ്രാവാക്യം 1971ലെ പൊതുതിരഞ്ഞെടുപ്പ് സമയത്താണ് ഇന്ദിരാ ഗാന്ധി അവതരിപ്പിക്കുന്നത്. ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ 14 ബാങ്കുകളാണ് 1969ല്‍ ദേശസാത്കരിച്ചത്.