ദിസ്പൂര്‍: അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിന്റെ പേരില്‍ മൂന്നു ദിവസത്തിനിടെ രണ്ടു പേര് കൂടി ജീവനൊടുക്കി. ഇന്ത്യക്കാരല്ലാത്തവരെ കണ്ടെത്തുന്നതിനായുള്ള ദേശീയ പൗരത്വ രജിസ്റ്ററില്‍ ഭാര്യമാരുടെ പേരില്ലാത്തതിനാലാണ് രണ്ടു പേര് ആത്മഹത്യ ചെയ്തത്. ഇതിനോടകം സംസ്ഥാനത്ത് 33 പേരാണ് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തതിന്റെ പേരില്‍ ജീവനൊടുക്കിയത്.
ജൂലൈ 30ന് പുറത്തിറക്കിയ അന്തിമ പട്ടികയില്‍ നിന്ന് ഭാര്യമാര്‍ പുറത്തായതിനെ തുടര്‍ന്ന് അബ്ദുല്‍ ജലീല്‍, ശംസുല്‍ ഹഖീം എന്നിവരാണ് ജീവനടുക്കിയത്. കൂലിത്തൊഴിലാളിയായ ശംസുല്‍ ഹഖ് തന്റെ എട്ടംഗ കുടുംബത്തിലെ ഏക വരുമാനക്കാരനായിരുന്നു. കുടുംബം ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്നതിന് വന്‍ തുക ചെലവിട്ടിരുന്നു ഇദ്ദേഹം. എന്നാല്‍ അവസാന പട്ടികയിലും ഭാര്യ ഇടം പിടിക്കാത്തതിനാല്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
അസമിലുള്ള ഇന്ത്യക്കാരെയും കുടിയേറ്റക്കാരെയും വേര്‍തിരിക്കാനാണ് പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്. ഇതു പ്രകാരം 1971 മാര്‍ച്ച് 24ന് മുമ്പ് ഇന്ത്യയിലെത്തിയവരാണെന്ന് തെളിയിക്കാനാവാത്തവര്‍ വിദേശികളായി പ്രഖ്യാപിക്കപ്പെടും. ഇതാണ് അസം ജനതയെ പ്രതിസന്ധിയിലാക്കിയത്. അന്തിമ പട്ടികയില്‍ നിന്ന് ഇതുവരെയായി ആയിരക്കണക്കിന് പേരാണ് പുറത്തായത്. അതിന്റെ അനിശ്ചിതാവസ്ഥയും അസ്വസ്ഥതയും അസം ജനതക്കിടയില്‍ പടരുകയാണ്.