ന്യൂയോര്‍ക്ക്: നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചെന്നു റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിലാണ് രാജന് മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്കെതിരേ വിമര്‍ശനമുന്നയിച്ചത്.
ഇന്ത്യ ഇപ്പോള്‍ കൈവരിച്ചിട്ടുള്ള ഏഴു ശതമാനം വളര്‍ച്ചാനിരക്ക് രാജ്യത്തിന്റെ ആവശ്യങ്ങള്‍ക്കു പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2017-ല്‍ ഇന്ത്യക്കു തിരിച്ചടി സംഭവിച്ചു എന്നതാണ് ആഗോളതലത്തില്‍ സംഭവിച്ച മാറ്റം. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ മാരക പ്രഹരങ്ങളായിരുന്നു.
ഇക്കാരണങ്ങള്‍ക്കൊണ്ടുതന്നെ ഇന്ത്യ പിന്നോട്ടടിക്കപ്പെട്ടു. നോട്ട് നിരോധനം, ജിഎസ്ടി എന്നിവ തുടര്‍ച്ചയായി നടപ്പാക്കിയത് ഇന്ത്യയുടെ വളര്‍ച്ചയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. ആഗോള സാമ്പത്തിക വിപണി വളര്‍ച്ച കൈവരിച്ചപ്പോള്‍ ഇന്ത്യ താഴേയ്ക്കു കൂപ്പുകുത്തി- ഇന്ത്യയുടെ ഭാവി എന്ന വിഷയം സംബന്ധിച്ച് ഭട്ടാചാര്യ ലെക്ചറില് സംസാരിക്കവെ രാജന് പറഞ്ഞു.
ജിഎസ്ടിയും നോട്ടുനിരോധനവും നടപ്പില്‍ വരുത്തുന്നതിന് മുമ്പ്, 2012 മുതല്‍ 2016 വരെയുള്ള നാലു വര്‍ഷ കാലയളവില്‍ ഇന്ത്യന്‍ സമ്പദ്ഘടന സ്ഥായിയായ വളര്‍ച്ച കൈവരിച്ചിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. അധികാരങ്ങള്‍ കൂടുതലായി കേന്ദ്ര സര്‍ക്കാരിലേക്കു ചുരുങ്ങുന്നതിനെയും രാജന് വിമര്‍ശിച്ചു. കേന്ദ്രത്തിന്റെ നിയന്ത്രണത്തില്‍ കാര്യങ്ങള്‍ നീങ്ങുന്നത് ഇന്ത്യയെ കാര്യമായി ബാധിക്കും.
കൂടുതല്‍ പേരിലേക്കു ചുമതലകള്‍ വിഭജിക്കപ്പെടുമ്പോഴാണ് ഇന്ത്യക്കു നേട്ടമുണ്ടാകുന്നത്. കേന്ദ്രത്തിന്റെ അമിതാധികാരം ഒരു ഗുരുതരമായ പ്രശ്നമാണ്- രാജന് പറഞ്ഞു. ആര്‍ബിഐയും കേന്ദ്ര ധനമന്ത്രാലയവും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ഉരസലുകളും ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ വന്‍ തുക ചെലവഴിച്ച് നിര്‍മിച്ചതും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.