ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ അംഗരക്ഷകന്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ജഡ്ജിയുടെ മകനും മരിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷന് കാന്തിന്റെ മകന് ധ്രുവാണ് മരിച്ചത്. മരിച്ച ധ്രുവിന്റെ ഹൃദയവും കരളും വൃക്കയും ദാനം ചെയ്തു.
ഒപ്പം വെടിയേറ്റ ജഡ്ജിയുടെ ഭാര്യ അക്രമിക്കപ്പെട്ട ദിനത്തില്‍ മരണപ്പെട്ടിരുന്നു. ഒക്ടോബര്‍ 13 ന് നടന്ന വെടിവെയ്പിലാണ് ജഡ്ജിയുടെ ഭാര്യയ്ക്കും മകന് ധ്രുവിനും പരിക്കേറ്റത്. ഷോപ്പിങ് മാളില്‍നിന്ന് മടങ്ങിവരികയായിരുന്ന കൃഷന് കാന്തിന്റെ ഭാര്യ റിതു, മകന് ധ്രുവ് എന്നിവര്‍ക്കു നേരെ അംഗരക്ഷകന് മഹിപാല്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഷോപ്പിങ് കഴിഞ്ഞെത്തിയ റിതുവും ധ്രുവും അംഗരക്ഷകനെ കാണാഞ്ഞതില്‍ വഴക്കുണ്ടാക്കുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഇയാള്‍ വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി കൃഷന് കാന്തിന്റെ അംഗരക്ഷകനായി പ്രവര്‍ത്തിച്ച് വരുന്നയാളാണ് മഹിപാല്‍. സംഭവത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.