പൂനെ: കന്യകാത്വ പരിശോധനയ്ക്ക് വഴങ്ങിയില്ലെന്ന കാരണത്താല്‍ യുവതിക്ക് ഊരുവിലക്ക്. മഹാരാഷ്ട്ര പിമ്പ്രിയിലെ ഭട്നഗര്‍ ഏരിയയിലെ പൊതുപരിപാടികളില്‍ നിന്നും ഐശ്വര്യാ തമൈചികര്‍ എന്ന 23 കാരിക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യരാത്രിയില്‍ വധു കന്യകാത്വം നിലനിര്‍ത്തിയോ എന്ന് പിറ്റേന്നത്തെ പ്രഭാതത്തില്‍ പരിശോധന നടത്തുന്ന ആചാരത്തിന് ഐശ്വര്യ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് ഊരുവിലക്ക്. ഇതേ തുടര്‍ന്ന് ഈ മേഖലയില്‍ ആഘോഷിക്കുന്ന ദണ്ഡിയയിലോ മറ്റാഘോഷങ്ങളിലോ ഇവരെ പങ്കെടുപ്പിക്കാറില്ല.
ഊരുവിലക്കില്‍ പ്രതിഷേധിച്ച് യുവതി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ഇത്തരം ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ പൊരുതുമെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ എട്ടുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എല്ലാം ഘാപ് പഞ്ചായത്തിലെ ആള്‍ക്കാരാണ്. നവദമ്പതികള്‍ പിറ്റേന്ന് വധുവിന്റെ കന്യകാത്വം കാണിക്കണമെന്നതാണ് ആചാരം.
ഇതിനായി പഞ്ചായത്ത് അംഗങ്ങളെ കൊണ്ട് ഇവരുടെ പുതപ്പ് പരിശോധിപ്പിക്കണം എന്നതാണ് ആചാരം. അഥവാ കന്യകാത്വം ചോര്‍ന്നതായി കണ്ടെത്തിയാല്‍ വിവാഹം അസാധുവാകും. അതാണ് രീതി. രണ്ടു വര്‍ഷംമുമ്പ് ആചാരത്തിനെതിരേ ഒരു യുവതി രംഗത്ത് വന്നിരുന്നു.
2017 ഡിസംബറിലായിരുന്നു ഐശ്വര്യയുടെയും ഭര്‍ത്താവ് വിവേകിന്റെയും വിവാഹം നടന്നത്. എന്നാല്‍ രണ്ടുപേരും ആചാരത്തിനെതിരേ നിലകൊണ്ടു. യുവതലമുറയില്‍ നിന്നും വന്‍ പിന്തുണകൂടി കിട്ടിയതോടെ ഇവര്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ യാഥാസ്ഥിതികരായ സമൂഹം ഇവര്‍ക്ക് സാമൂഹ്യ ബഹിഷ്ക്കരണമാണ് ശിക്ഷ വിധിച്ചത്.
ജൂണില്‍ മറ്റൊരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ടായിരുന്നു ശിക്ഷാ നടപടികള്‍ തുടങ്ങിയത്. ചടങ്ങിനെത്തിയ ഐശ്വര്യയെ സമുദായാംഗങ്ങള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. ഇതോടെയാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്. ഏഴു പേര് അറസ്റ്റിലായെങ്കിലും അവര്‍ പിന്നീട് ജാമ്യം നേടി പുറത്തുവരികയും ചെയ്തു.
ഘാട്ട് പഞ്ചായത്ത് നയിക്കുന്ന ഒരു പ്രാദേശിക സംഘടന തിങ്കളാഴ്ച സംഘടിപ്പിച്ച ദണ്ഡിയയില്‍ പങ്കെടുക്കാനായി എത്തയപ്പോഴും യുവതിയെ തടഞ്ഞു. താന്‍ ദണ്ഡിയ തുടങ്ങി ഏതാനും മിനിറ്റിനകം തന്നെ പാട്ട് നിര്‍ത്തിയെന്നു ഇവര്‍ ആരോപിക്കുന്നു.
പെട്ടെന്ന് ഇവരുടെ മാതാവ് വന്ന് വേഗം സ്ഥലംവിടാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ഐശ്വര്യ പന്തലില്‍ തന്നെ നിന്നതിനാല്‍ വീണ്ടും പാട്ടു വെച്ചുമില്ല. പിന്നാലെ ചില അംഗങ്ങള്‍ പോകാതെ ദണ്ഡിയ പുനരാരംഭിക്കില്ല എന്ന് മുതിര്‍ന്നവരുടെ അനൗണ്‍സ്മെന്റും വന്നു.
പന്തലില്‍ നാനൂറിലധികം പേര് ഉണ്ടായിരുന്നു. ഒരാളുപോലും തന്നെ പിന്തുണയ്ക്കാന്‍ എത്തിയില്ലെന്ന് ഇവര്‍ പറഞ്ഞു. താന്‍ പന്തല്‍ വിട്ടുപോയതും പാട്ടു തുടങ്ങി. തന്നെ സാമൂഹ്യമായി വേര്‍തിരിക്കുന്നതിന്റെ സൂചനയായിരുന്നു അതെന്നും തന്റെ പോരാട്ടത്തിന് ഇതേ സമൂഹത്തിലെ 20-30 പേര് പിന്തുണയ്ക്കുന്നുണ്ട് എന്നും പറഞ്ഞു. കേസ് റജിസ്റ്റര്‍ ചെയ്ത് കുറ്റവാളികള്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.