കൊച്ചി: ഇന്ധനവിലയിലെ കുറയ്ക്കല്‍ കൂട്ടല്‍ പ്രഹസനം ജനങ്ങളെ കൂടുതല്‍ വലയ്ക്കുന്നു. ദിവസങ്ങള്‍ക്കു മുമ്പ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും കൂടി ഡീസലിന് 2.50 രൂപ കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പതുദിവസംകൊണ്ട് ഒരുലിറ്റര്‍ ഡീസലിന് 2.73 രൂപ കൂട്ടി. പെട്രോളിന് 1.72 രൂപയും വര്‍ധിപ്പിച്ചു.
അസംസ്കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 401 രൂപ (ലിറ്ററിന് 6.68 രൂപ) കുറഞ്ഞിരിക്കെയാണ് കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നത്. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം വെറും 5.59 രൂപയായി. ഒരുവര്‍ഷം മുമ്പ് 12 രൂപയുടെ വ്യത്യാസമുണ്ടായിരുന്നു.
ആഗസ്ത് ഒന്നുമുതല്‍ 65 ദിവസത്തിനിടെ ഡീസലിന് ലിറ്ററിന് 7.76 രൂപയും പെട്രോളിന് 7.68 രൂപയും കുത്തനെ കൂട്ടിയിരുന്നു. ആഗസ്ത് ഒന്നിന് 78.20 രൂപയായിരുന്ന പെട്രോളിന് ഒക്ടോബര്‍ നാലിന് കൊച്ചിയില്‍ 85.88 രൂപയാണ് ഉയര്‍ന്നത്. ഡീസലിന്റെ വില 71.45ല്‍നിന്ന് 79.21 ഉം ആയി വര്‍ധിച്ചു. ഇതെതുടര്‍ന്നാണ് ഡീസലിനും പെട്രോളിനും ലിറ്ററിന് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ ഒന്നര രൂപയും എണ്ണ കമ്പനികള്‍ ഒരുരൂപയും കുറച്ചത്.
എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില തുടരെ താഴ്ന്നിട്ടും ഡീസലിന്റെയും പെട്രോളിന്റെയും വില ദിവസേന കൂട്ടുകയായിരുന്നു. ഒമ്പതുദിവസത്തെ വര്‍ധനവിനെ തുടര്‍ന്ന് ശനിയാഴ്ച കൊച്ചിയില്‍ ഡീസിലിന് ലിറ്ററിന് 78.94 രൂപയായി. അസംസ്കൃത എണ്ണയുടെ വില കുറഞ്ഞപ്പോള്‍ രൂപയുടെ മൂല്യശോഷണമാണ് വിലവര്‍ധനവിന് ന്യായീകരണമായി പറയുന്നത്.