ന്യൂഡല്‍ഹി: എംഫില്‍, പിഎച്ച്ഡി പഠനത്തിന് വൈവ (വാചാ പരീക്ഷ)യുടെ മാര്‍ക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള പ്രവേശനം കോടതി റദ്ദാക്കി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വൈവപരീക്ഷയുടെ അടിസ്ഥാനത്തില്‍ യുജിസി റഗുലേഷന് 2016 ലെ വ്യവസ്ഥയാണ് കോടതി റദ്ദാക്കിയത്. എസ്എഫ്ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി കേന്ദ്രസര്‍ക്കാരിനെതിരെ നല്കിയ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടേതാണ് സുപ്രധാനമായ ഉത്തരവ്.
യുജിസി റെഗുലേഷനിലെ സ്വേച്ഛാധിപത്യവ്യവസ്ഥകളെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സംവരണവ്യവസ്ഥകള് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ത്തന്നെ കൃത്യമായി പാലിക്കണമെന്ന് കോടതി ഉത്തരവിട്ടു. എംഎഫില്‍, പിഎച്ച്ഡി എന്നീ ഗവേഷണബിരുദങ്ങള്ക്ക് പ്രവേശിക്കാന്‍ എഴുത്തുപരീക്ഷയുടെ മാര്‍ക്കും വൈവയുടെ മാര്‍ക്കുമാണ് വിവിധ അനുപാതത്തില്‍ പരിഗണിച്ചിരുന്നത്. ഇതുപ്രകാരം പ്രവേശനപരീക്ഷയുടെ മാര്‍ക്കില്‍ കുറഞ്ഞ മാര്‍ക്കേ വൈവയ്ക്ക് ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍, 2016ലെ യുജിസി റെഗുലേഷനില്‍ എഴുത്തുപരീക്ഷയില്‍ നിശ്ചിതമാര്‍ക്ക് കിട്ടുന്നവരെ വൈവപരീക്ഷയ്ക്ക് ക്ഷണിക്കുകയും വൈവ പരീക്ഷയുടെ മാര്‍ക്ക് മാത്രം റാങ്കിന് പരിഗണിച്ചാല്‍ മതിയെന്നുമുള്ള വ്യവസ്ഥ ( റെഗുലേഷന് 5.4 ) കൊണ്ടുവന്നു.
പ്രവേശനപരീക്ഷയ്ക്ക് ഒന്നാം റാങ്ക് കിട്ടിയ വിദ്യാര്‍ഥി പോലും വൈവയ്ക്ക് മാര്‍ക്ക് കുറഞ്ഞ് പ്രവേശന പട്ടികയില്‍നിന്ന് പുറത്താകുന്ന സ്ഥിതി ജെഎന്‍യുവില്‍ സംജാതമായി. വൈവയില്‍ ദളിത്, ഭിന്നശേഷി വിഭാഗങ്ങളില്‍പെട്ടവര്‍ കൂട്ടത്തോടെ പുറത്തായി. സംവരണ നിയമങ്ങളാകെ അട്ടിമറിക്കപ്പെട്ടു.
അതേസമയം സംഘപരിവാര്‍ താല്‍പ്പര്യക്കാരായ വിദ്യാര്‍ഥികള്‍ പ്രവേശനവും നേടി. 2016-17 അക്കാദമികവര്‍ഷത്തില്‍ ജെഎന്‍യുവില്‍ എംഫില്‍, പിഎച്ച്ഡി കോഴ്സുകള്‍ക്ക് 970 സീറ്റ് ഉണ്ടായിരുന്നിടത്ത് 2017–18 വര്‍ഷത്തില്‍ 102 പേര് മാത്രമാണ് ഇടംനേടിയത്. ഇതോടെ ദളിത് വിദ്യാര്‍ഥികളും ഭിന്നശേഷിക്കാരും കൂട്ടത്തോടെ പുറത്തായി.
തുടര്‍ന്നാണ് എസ്എഫ്ഐ കോടതിയെ സമീപിച്ചത്. രാജ്യത്തെ ഗവേഷണവിദ്യാഭ്യാസ മേഖലയില്‍നിന്ന് പുരോഗമനവാദികളെയും ദളിതരെയും ഭിന്നശേഷിക്കാരെയും പുറത്താക്കാനും സംഘപരിവാറുകാരെ കയറ്റാനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന റെഗുലേഷനിലെ ജനാധിപത്യവിരുദ്ധ വ്യവസ്ഥകളാണ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട്, എകെ ചാവ്ള എന്നിവരടങ്ങളിയ ഡിവിഷന് ബെഞ്ച് റദ്ദാക്കിയത്.