ലഖ്നൗ: ആപ്പിള്‍ എക്സിക്യൂട്ടീവിനെ വെടിവച്ച് കൊന്ന സംഭവത്തില്‍ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു. സംഭവത്തില്‍ കൊല്ലപ്പെട്ട വിവേക് ചൗധരിയുടെ വീട്ടുകാര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നേരത്തെ ലഖ്നൗവില്‍ ആപ്പിള്‍ എക്സിക്യൂട്ടീവിനെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ നടപടി എടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ശനിയാഴ്ച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണില്‍ സംസാരിച്ചതായി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. രാജ്നാഥ് സിങ്ങിന്റെ ലോക്സഭാ മണ്ഡലമാണ് ലഖ്നൗ.
ശനിയാഴ്ച പുലര്‍ച്ചെയാണ് ആപ്പിള്‍ കമ്പനി സെയില്‍ മാനേജര്‍ വിവേക് തിവാരിയെ(38) ഉത്തര്‍പ്രദേശ് പോലീസ് വെടിവെച്ചു കൊന്നത്. പരിശോധനയ്ക്കായി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതെ ഓടിച്ച് പോയതിനെ തുടര്‍ന്നാണ് വെടിവെച്ചത് എന്നാണ് പോലീസിന്റെ വാദം. എന്നാല്‍ വിവേകിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സനാ ഖാന് പോലീസിന്റെ ഈ വാദം നിഷേധിച്ചു. ഇവര്‍ നല്കിയ പരാതിയില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
കൊലപാതകത്തെ ന്യായീകരിച്ച് ഉത്തര്‍ പ്രദേശ് ജലസേചന വകുപ്പു മന്ത്രി ധരംപാല്‍ സിംഗും രംഗത്തെത്തി. ‘ബുള്ളറ്റുകളേല്‍ക്കുന്നത് ക്രിമിനലുകള്‍ക്കു മാത്രമാണ്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണകാലത്തുണ്ടായ ‘ഗുണ്ടാരാജാ’ണ് പ്രശ്നമുണ്ടാക്കുന്നത്. ബാക്കിയെല്ലാം സാധാരണ നിലയിലാണ്. ക്രിമിനലുകളുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും തയ്യാറല്ലെന്ന്’ മന്ത്രി പറഞ്ഞു.
നടന്നത് ഏറ്റുമുട്ടല്‍ കൊലയല്ലെന്ന മുഖ്യമന്ത്രി ആദിത്യനാഥിന്റെ വിശദീകരണത്തിനെതിരാണ് ധരംപാല്‍ സിംഗിന്റെ പ്രസ്താവന. കേസില്‍ ആവശ്യമെങ്കില്‍ സി ബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.