പോണ് വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കര്‍ശനമായി നിരോധനം നടപ്പാക്കിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി.
ഡെറാഡൂണിലെ ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് കോടതി ഈ നടപടിയെടുത്തത്. പോണ് സൈറ്റ് സന്ദര്‍ശിച്ച ശേഷമാണ് തങ്ങള്‍ അക്രമം നടത്തിയതെന്ന് ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
പോണ് സൈറ്റുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണ നിരോധനവുമായി വരികയും പിന്നീട് ഭാഗികമായി പിന്‍വലിക്കുകയും ചെയ്തിരുന്നു. ആദ്യത്തേത് പോണ് സൈറ്റുകളുടെ പൂര്‍ണമായ നിരോധനമായിരുന്നു. ഇതിനെതിരെ ജനരോഷമുയര്ന്നപ്പോള് നിരോധനം ഭാഗികമാക്കി.
പിന്നീട് 2015 ഓഗസ്റ്റ് മാസത്തില്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് 857 പോണ് സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഇതിനെതിരെയും ജനരോഷമുയര്‍ന്നു. ഇതോടെ നിരോധനം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് പ്രദര്‍ശിപ്പിക്കുന്ന വെബ്സൈറ്റുകള്‍ക്ക് മാത്രമായി ചുരുക്കി.
ചീഫ് ജസ്റ്റിസ് രാജിവ് ശര്‍മ, ജസ്റ്റിസ് മനോജ് തിവാരി എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ചാണ് കുട്ടികള്‍ക്കു കൂടി ലഭ്യമാകുന്ന വിധത്തില്‍ പോണ് സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മൂന്നു വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ മുമ്പോട്ടു വെച്ച നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന് കോടതി സേവനദാതാക്കളോട് ആവശ്യപ്പെട്ടു.
കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവന ലൈസന്‍സ് റദ്ദാക്കുമെന്നും താക്കീതുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 25ാം വകുപ്പ് പ്രകാരമായിരിക്കും നടപടി.