ലഖ്നൗ: കാര്‍ നിര്‍ത്തിയില്ലെന്നാരോപിച്ച് ആപ്പിള്‍ കമ്പനി സെയില്‍സ് മാനേജരെ പോലീസ് വെടിവെച്ചുകൊന്നു. ഐഫോണ്‍ എക്സ് പ്ലസിന്റെ ലോഞ്ചിങ്ങിന് ശേഷം സുഹൃത്ത് സനാ ഖാനോടൊപ്പം വീട്ടിലേക്ക് പോകുകായായിരുന്നു വിവേക് തിവാരി. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് വാഹനം ഇടിച്ചുതെറിപ്പിച്ചിട്ടും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നതിനാല്‍ ആണ് വെടിവെച്ചതെന്നാണ് പോലീസ് നല്കുന്ന വിശദീകരണം.
വിവേക് സഞ്ചരിച്ച മഹീന്ദ്ര എക്സ്യുവി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അസ്വാഭാവികമായി ലൈറ്റുകള്‍ ഓഫ് ചെയ്ത ഒരു കാര്‍ കണ്ടാണ് തങ്ങള്‍ ചെല്ലുന്നത്. എന്നാല്‍ തങ്ങള്‍ അടുത്തെത്തിയപ്പോള്‍ കാറിന്റെ ലൈറ്റ് ഓണ്‍ചെയ്തു. തുടര്‍ന്ന് കാര്‍ കൊണ്ട് ബൈക്കില്‍ ഇടിച്ചു. ഇതാണ് വെടിവെക്കാനുണ്ടായ കാരണമെന്ന് കുറ്റാരോപിതരായ പോലീസുകാരന് പ്രശാന്ത് കുമാര്‍ പറയുന്നു. സ്വയം രക്ഷക്കുവേണ്ടിയാണ് വെടിവെച്ചത്. നിര്‍ത്താന്‍ പറഞ്ഞിട്ടും കാര്‍ പിന്നോട്ടെടുത്ത് വീണ്ടു ഇടിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.
എന്നാല്‍ ഈ വാദങ്ങളെ ഖണ്ഡിച്ച് സഹയാത്രികന് രംഗത്തെത്തി. ബൈക്ക് കാറിന് കുറുകെയിട്ട് തങ്ങളെ തടഞ്ഞു നിര്‍ത്താന്‍ പോലീസുകാര്‍ ശ്രമിക്കുകയായിരുന്നെന്നും, ആരാണ് തടഞ്ഞതെന്ന് മനസ്സിലാകാത്തതിനാല്‍ വിവേക് കാര്‍ നിര്‍ത്തിയില്ല. ഒരു പോലീസുകാരന്റെ കൈയില്‍ ലാത്തിയാണ് ഉണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് രണ്ടാമത്തേയാള്‍ പിസ്റ്റള്‍ എടുത്ത് വെടിവെക്കുകയായിരുന്നുവെന്നും സഹയാത്രികന് വെളിപ്പെടുത്തി.
സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കാറിന്റെ മുന്‍ഗ്ലാസിലൂടെയായിരുന്നു പ്രശാന്ത് വിവേകിനെ വെടിവെച്ചത്. അദ്ദേഹത്തിന്റെ കഴുത്തിലാണ് വെടിയേറ്റത്. തുടര്‍ന്ന് വിവേക് ഓടിച്ച മഹീന്ദ്ര എക്സ്യുവി കാര്‍ തൊട്ടടുത്ത പാലത്തിന്റെ തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഗ്ലോബല്‍ ടെക് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജറാണ് വിവേക്. ഇദ്ദേഹത്തിന് ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുണ്ട്.