ചെന്നൈ: കന്നഡ സിനിമയിലെ സൂപ്പര്‍ താരമായിരുന്ന രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയ കേസില്‍ കാട്ടുകള്ളന് വീരപ്പനെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. മരിച്ചുവെന്ന് കരുതി കള്ളന് കള്ളന് തന്നെയാണെന്നും സര്‍ക്കാര്‍ തുറന്നടിച്ചു.
ഇര രാജ്കുമാര് മരിച്ചിട്ട് 12 വര്‍ഷവും പ്രതി വീരപ്പന് മരിച്ചിട്ട് 14 വര്‍ഷവും പിന്നിട്ടശേഷമാണ് പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ട് കേസിലെ നിര്‍ണ്ണായക വിധി വന്നത്. അതേസമയം, വീരപ്പനെയും കൂട്ടാളികളെയും വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കം തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം.
കേസില്‍ വീരപ്പനെക്കൂടാതെ അടുത്ത കൂട്ടാളിയായിരുന്ന സേത്തുക്കുഴി ഗോവിന്ദന്, രംഗസ്വാമി എന്നിവരും മരണമടഞ്ഞതോടെ മറ്റ് പ്രതികളായ ഗോവിന്ദരാജ്, ആന്തില്‍, പശുവണ്ണ, കുപ്പുസ്വാമി, കല്‍മാഡി രാമന് എന്നിവരാണ് വിചാരണ നേരിട്ടത്. കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ട പ്രോസിക്യൂഷനെ വിമര്‍ശിച്ചു. ഈറോഡ് ജില്ലാ ജഡ്ജി കെ മണിയാണ് വിധി പറഞ്ഞത്.
പ്രതികള്‍ക്കു വീരപ്പനുമായി അടുത്ത അനുയായിയായ സേത്തുക്കുഴി ഗോവിന്ദനുമായോ ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ പ്രോസിക്യൂഷനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസില്‍ പരാതിയുമായി മുന്നോട്ടുവരാന്‍ മടിച്ച രാജ്കുമാറിന്റെ കുടുംബത്തെയും കോടതി വിമര്‍ശിച്ചു. 2000 ജൂലൈ മുപ്പതിനാണ് ഈറോഡ് ജില്ലയിലെ ഗജനൂരിലെ ഫാംഹൗസില്‍ നിന്ന് വീരപ്പനും കൂട്ടാളികളും ചേര്‍ന്ന് രാജ്കുമാറിനെ തട്ടിക്കൊണ്ടു പോയത്.