ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടന സാധുതയെയും 2016ലെ ആധാര്‍ നിയമത്തെയും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി ബുധനാഴ്ച വിധി പറയും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ബുധനാഴ്ച രാവിലെയാണ് കേസില്‍ വിധി പുറപ്പെടുവിക്കുന്നത്. നാലു മാസത്തിനിടെ 38 ദിവസമാണ് കേസില്‍ കോടതി വാദം കേട്ടത്.
സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വാദം നടന്ന രണ്ടാമത്തെ കേസാണ് ആധാര്‍. ആദ്യത്തേത് കേശവാനന്ദ ഭാരതി കേസായിരുന്നു. കേശവാനന്ദ ഭാരതി കേസില്‍ 68 ദിവസമായിരുന്നു കോടതി വാദം കേട്ടത്. ആധാര്‍ കാര്‍ഡ് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് 27 ഹര്‍ജികളാണ് സമര്‍പ്പിച്ചിരുന്നത്. കോടതി വിധി കേന്ദ്രസര്‍ക്കാരിനു വളരെ നിര്‍ണായകമാണ്.
കേസില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായി. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, പി. ചിദംബരം, രാ ഗേഷ് ദ്വിവേദി, ശ്യാം ദിവാന്, അരവിന്ദ് ദത്താര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി വാദം നടത്തിയത്. സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണം സംബന്ധിച്ചും ബുധനാഴ്ച വിധിയുണ്ടാകും.