മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെച്ച് നടന്ന രാജ്യത്തെ ആദ്യത്തെ ഏറ്റുമുട്ടല്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നൗഷാദിന്റെയും മുസ്തകീമിന്റെയും കുടുംബങ്ങള്‍ മാധ്യമങ്ങളെ കണ്ടു. പോലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കുടുംബങ്ങള്‍ മാധ്യമങ്ങളോട് ഉയര്‍ത്തിയത്.
ഏറ്റുമുട്ടല്‍ നടക്കുന്നതിന് നാല് ദിവസം മുന്‍പേ തന്നെ തങ്ങളുടെ മക്കളെ പോലീസ് പിടിച്ചു കൊണ്ട് പോയെന്ന് കുടുംബങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ മക്കളുടെ മരണത്തിന് ഉത്തരവാദികള്‍ പോലീസാണെന്നാണ് കുടുംബങ്ങള്‍ പറയുന്നത്.
മുസ്തകീമും നൗഷാദും ക്വാസി പോലീസ് സ്റ്റേഷന് പരിസരത്ത് നിന്നും ബൈക്കും മൊബൈലും മോഷ്ട്ടിച്ച് രക്ഷപെട്ടെന്നും പിന്നീട് നാല് കിലോമീറ്റര്‍ അപ്പുറത്തുള്ള ഉപയോഗ ശൂന്യമായ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം.
തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ രക്ഷപെട്ടവര്‍ പോലീസിന് നേരെ വെടിവച്ചുവെന്നും പിന്നാലെ പോലീസ് പ്രത്യാക്രമണം നടത്തി ഇരുവരെയും വധിച്ചുവെന്നുമാണ് അലിഗഡ് പോലീസ് മേധാവി അതുല്‍കുമാര്‍ ശ്രീ വാസ്തവയുടെ ഭാഷ്യം. ഒന്നര മണിക്കൂറോളം വെടി വെപ്പ് നടന്നെന്നും ശേഷം സ്ഥലത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെന്നുമെന്നാണ് പോലീസ് കഥ.
വ്യാഴാഴ്ച രാവിലെ 6:45ന് പോലീസ് സ്ഥലത്തെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ വിളിച്ച് ‘യഥാര്‍ത്ഥ ഏറ്റുമുട്ടല്‍ കാണണോ’ എന്ന് ചോദിച്ചിരുന്നെന്ന് മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഏറ്റുമുട്ടല്‍ യഥാര്‍ത്ഥമായി കാണാമെന്നും വിഡിയോ എടുക്കാമെന്നുമാണ്’ പോലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കിയ ഓഫര്‍.
ശേഷം സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ ബുള്ളറ്റ് പ്രൂഫ് ധരിച്ച പോലീസുക്കാര് ഏറ്റുമുട്ടുന്നത് കണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകരോട് നൂറ് മീറ്റര്‍ മാറി നില്‍ക്കാനും പോലീസ് പറഞ്ഞതായും മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷ്യപെടുത്തുന്നു. മാധ്യമ പ്രവര്‍ത്തകരാരും ബുള്ളറ്റ് പ്രൂഫോ ഹെല്‍മെറ്റോ ധരിച്ചിരുന്നില്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
മുസ്തകീമിന് 22 വയസ്സും നൗഷാദിന് 17 ഉം മാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്. പക്ഷെ പോലീസ് തെറ്റായി മുസ്തകീമിന് 25ഉം നൗഷാദിന് 22 വയസ്സുമായിട്ടാണ് മാധ്യമങ്ങളോട് പറഞ്ഞത്.
പോലീസ് ഞായറാഴ്ച രാത്രി 2:30ന് വീട്ടിലേക്ക് കയറി മുസ്തകീമിനെയും നൗഷാദിനെയും കൊണ്ട് പോയെന്നും, പിടിച്ച് കൊണ്ട് പോവുന്ന കൂട്ടത്തില്‍ മുസ്തകീമിന്റെ സഹോദരന് സല്‍മാനെയും ബുദ്ധി സ്ഥിരതയില്ലാത്ത മകന് നസീമിനെയും പിടിച്ചു കൊണ്ട് പോയെന്നും മുസ്തകീമിന്റെ വലിയുമ്മ റഫിഖാന്‍ ‘ഇന്ത്യന്‍ എക്സ്പ്രെസി’നോട് പറഞ്ഞു.
‘എന്റെ മകനെ പോലീസ് വീട്ടില്‍ നിന്നും പിടിച്ച് കൊണ്ട് പോയി പച്ചയായി കൊന്ന് കളഞ്ഞതാണ്’; നൗഷാദിന്റെ ഉമ്മ ഷഹീന പറയുന്നു. നീതി കിട്ടാന്‍ വേണ്ടി കോടതിയെ സമീപിക്കുമെന്നും ഷഹീന മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതിന് ശേഷം യോഗി ആദിത്യ നാഥിന് കീഴില്‍ ഇത് വരെ ഉത്തര്‍ പ്രദേശില്‍ 1500 ഏറ്റുമുട്ടലുകള്‍ നടന്ന് 66 പ്രതികള്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. കൊല ചെയ്യപെട്ട പലരുടെയും ബന്ധുക്കള്‍ ഇതിനകം തന്നെ എല്ലാം വ്യാജ ഏറ്റുമുട്ടലാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.