ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകര്‍ക്കെതിരേ ഹാജരാക്കിയത് കെട്ടിച്ചമച്ച തെളിവുകളാണെങ്കില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് സുപ്രീം കോടതി.
അറസ്റ്റ് ചെയ്തവരെ വീട്ടുതടങ്കലില്‍ വയ്ക്കുന്നത് ബുധനാഴ്ച വരെ നീട്ടിക്കൊണ്ടാണ് കോടതിയുടെ മുന്നറിയിപ്പ്. എല്ലാ കേസുകളിലും കോടതി ഇടപെടുന്നതിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
ഭീമ- കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട് വരവര റാവു, സുധ ഭരദ്വാജ് തുടങ്ങിയവരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിലാണ് കോടതിയുടെ നടപടി. സാമൂഹ്യ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനു ശേഷം തെളിവ് ഉണ്ടാക്കിയെടുക്കുകയാണ് പോലീസെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകര്‍ കോടതിയെ ബോധിപ്പിച്ചു.
ഇതേ തുടര്‍ന്നാണ് തെളിവുകള്‍ കെട്ടിച്ചമച്ചതെങ്കില്‍ കേസന്വേഷണം അടക്കമുള്ള നടപടികള്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് കൈമാറുമെന്നു കോടതി മുന്നറിയിപ്പ് നല്‍കിയത്. അറസ്റ്റുമായി ബന്ധപ്പെട്ട് സ്വീകരിച്ച ക്രിമിനല്‍ നടപടി ചട്ടങ്ങളില്‍ വീഴ്ചകളുണ്ടോയെന്നാണ് കോടതി പരിശോധിക്കുന്നത്. വീഴ്ചകളുണ്ടായിട്ടുണ്ടെന്നോ, തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നോ ബോധ്യമായാല്‍ കോടതി എസ്ഐടി രൂപീകരിക്കും- ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
അതേസമയം, അറസ്റ്റ് നടപടികള്‍ക്കെതിരേ നല്കിയ ഹര്‍ജി തള്ളിക്കളയണമെന്ന വാദമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ഇപ്പോള്‍ ഈ കേസില്‍ കോടതി ഇടപെട്ടത് അപകടകരമാണ്. എല്ലാ കേസുകളും നേരിട്ടു സുപ്രീം കോടതിയിലെത്താറില്ല. കോടതിയുടെ ഈ ഇടപെടല്‍ തെറ്റായ കീഴ്വഴക്കങ്ങളുണ്ടാക്കും.
കൂടുതല്‍ കേസുകള്‍ ഇത്തരത്തില്‍ നേരിട്ടു സുപ്രീം കോടതിയിലെത്തുകയും നീതിനിര്‍വഹണം തകരാറിലാക്കുകയും ചെയ്യുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ് വാദിച്ചു. കേസില്‍ ബുധനാഴ്ചയും വാദം തുടരും.