ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ചൂട് മുറുകി വരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ജവഹര്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വീണ്ടും എബിവിപി ആക്രമണം. വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം. അക്രമം നടത്തുകയും ഇലക്ഷന് കമ്മിറ്റി അംഗങ്ങളെ ആക്രമിക്കുകയും ചെയ്ത എബിവിപി പ്രവര്‍ത്തകര്‍ മാപ്പ് പറയാതെ വോട്ടെണ്ണല്‍ തുടരേണ്ടതില്ലെന്നാണ് തീരുമാനം.
വോട്ടെടുപ്പ് സമാപിച്ച ദിവസം രാത്രി വോട്ടെണ്ണല്‍ നടക്കുന്ന സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലാണ് സംഭവം നടന്നത്. കെട്ടിടത്തിലേക്ക് ഇരച്ചു കയറിയ പ്രവര്‍ത്തകര്‍ ബാലറ്റ് പെട്ടികള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും വാതിലിന്റെ ചില്ലുകള്‍ പൊളിക്കുകയും കെട്ടിടത്തിനു നേര്‍ക്ക് കല്ലേറു നടത്തുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെയും ആക്രമിക്കുകയും ചെയ്തു.
വോട്ടെണ്ണല്‍ സമയത്ത് സെന്‍ട്രല്‍ പാനലിലേക്ക് തങ്ങളുടെ ഏജന്റുമാരെ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ആക്രമണം. വിവിധ സ്കൂളുകളിലേക്കുള്ള കൌണ്‍സിലര്‍ പോസ്റ്റുകളിലെ വോട്ടെണ്ണല്‍ സമാപിച്ചതിന് ശേഷം സെന്‍ട്രല്‍ പാനലിലേക്കുള്ള വോട്ട് എണ്ണുന്നതിന് ഏജന്റുമാരെ അയയ്ക്കാന്‍ ഇലക്ഷന് കമ്മിറ്റി അംഗങ്ങള്‍ നിരവധി തവണ അനൌണ്സ്മെന്റ് നടത്തിയെങ്കിലും എബിവിപി ഇതിനു തയാറായില്ല എന്നാണ് ആരോപണം. ഒടുവില്‍ അനുവദിച്ച സമയം അവസാനിച്ചതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ ആരംഭിച്ചതോടെ എബിവിപി അംഗങ്ങള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറുകയും ആക്രമിക്കുകയുമായിരുന്നു.
സയന്‍സ് സ്കൂളുകളിലെ കൌണ്‍സിലര്‍ പോസ്റ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒരെണ്ണം ഒഴികെ ബാക്കിയുള്ളതെല്ലാം നഷ്ടപ്പെട്ടതോടെ പരാജയ ഭീതിയില്‍ എബിവിപി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇതിനു മുമ്പും തെരഞ്ഞെടുപ്പു പരിപാടിയില്‍ എബിവിപി അലങ്കോലങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദത്തില്‍ നടന്ന കൈയ്യേറ്റത്തില്‍ എസ്എഫ്ഐ നേതാവിനടക്കം പരിക്കേറ്റു.