ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗരതി രാജ്യത്ത് കുറ്റകരമല്ലെന്ന ചരിത്രവിധിയുമായി സുപ്രീം കോടതി. സ്വവര്‍ഗരതിയെ എതിര്‍ക്കുന്ന 377ാം വകുപ്പിലെ വ്യവസ്ഥ വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവും ഭരണാഘടനാ വിരുദ്ധവുമാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. വകുപ്പു റദ്ദാക്കിയാല്‍ ലൈംഗിക ന്യൂനപക്ഷങ്ങളോടുളള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണു ഹര്‍ജിക്കാരുടെ വാദം. അതേസമയം, കോടതിക്കു യുക്തമായ തീരുമാനമെടുക്കാമെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.
ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയ്ക്കുളള അവകാശത്തെ ലംഘിക്കുന്നതാണ് 377-ാം വകുപ്പ്. സ്വവര്‍ഗരതിയെ രാജ്യവും പൊതുസമൂഹവും അംഗീകരിക്കണമെന്നും ലൈംഗിക ന്യൂനപക്ഷങ്ങള്‍ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തിന്റെ സദാചാരബോധം അടിസ്ഥാനമാക്കിയല്ല, ഭരണഘടനയിലൂന്നിയ സദാചാരബോധത്തിലാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കുന്നതിനിടെ പ്രതികരിച്ചത്.
ഭിന്ന ലൈംഗിക സമൂഹം എല്ലാ ഭരണഘടനാവകാശങ്ങള്‍ക്കും അര്‍ഹരാണ്. സ്വത്വം നിഷേധിക്കപ്പെടുന്നത് മരണത്തിന് തുല്ല്യം, വ്യക്തിത്വമാണ് പ്രധാനമെന്നും ചീഫ് ജസ്റ്റിസ് വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു.
വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചു. പരമ്പരാഗത കാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിരീക്ഷണം നടത്തി.
ഇന്ത്യന്‍സമൂഹം സ്വവര്‍ഗാനുരാഗികളോടു തീക്ഷ്ണമായ വിവേചനം പുലര്‍ത്തുന്നുവെന്നു നിരീക്ഷിച്ച കോടതി, സമൂഹത്തിന്റെ മനോഭാവം കാരണം പലര്‍ക്കും യഥാര്‍ഥ ലൈംഗികഅഭിരുചി വെളിപ്പെടുത്താന്‍ കഴിയുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. നര്‍ത്തകി നവ്തേജ് സിങ് ജോഹര്‍, മാധ്യമപ്രവര്ത്തകന് സുനില്‍ മെഹ്റ, വ്യവസായികളായ റിതു ഡാല്‍മിയ, അമന് നാഥ് തുടങ്ങിയവരാണു സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന വകുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.