ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയത്തിന്‍മേല്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. റാഫേല്‍ വിമാന ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തോടു കള്ളം പറഞ്ഞെന്നും വിശദാംശങ്ങള്‍ പുറത്തുവിടാനാകില്ലെന്ന പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്റെ നിലപാട് കള്ളമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രഹസ്യ ഉടമ്പടികളില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തിനു വിശദീകരണം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
റാഫേല്‍ ഇടപാടില്‍ ഒരാള്‍ക്ക് മാത്രമാണ് ലാഭമുണ്ടായതെന്നും പ്രധാനമന്ത്രിയുടെ സുഹൃത്തിന് 45000 കോടി രൂപയുടെ ലാഭം ഉണ്ടായെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ഇതോടെ പ്രകോപിതരായ ഭരണപക്ഷം രാഹുല്‍ തെളിവുകള്‍ സഭയില്‍ വെക്കണമെന്നും ഇല്ലെങ്കില്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. തുടര്‍ന്ന് സഭയില്‍ വാക്കുതര്‍ക്കവും ബഹളവും രൂക്ഷമായി. തുടര്‍ന്ന് സ്പീക്കര്‍ 2 മണി വരെ സഭ നിര്‍ത്തിവെച്ചു.
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി മോഡി രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചെന്നും നോട്ട് നിരോധനത്തില്‍ കര്‍ഷകരും സാധാരണക്കാരും ബുദ്ധിമുട്ടിയെന്നും നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമുണ്ടായെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ജിഎസ്ടി കൊണ്ടുവന്ന കോണ്‍ഗ്രസിനെ അന്ന് എതിര്‍ത്ത മുഖ്യമന്ത്രിയായിരുന്നു മോഡിയെന്നും രാഹുല്‍ പറഞ്ഞു. പെട്രോളിനും ഡീസലിനും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും രാഹുല്‍ സഭയില്‍ ആവശ്യപ്പെട്ടു. ചൈനയോട് എതിരിട്ട് സൈന്യം നില്‍ക്കുമ്പോള്‍ മോഡിക്ക് അതിനാവുന്നില്ല. ദോക്ലാമില്‍ ചൈന ഇന്ത്യയെ ചതിച്ചു. മോഡി ചൈനയില്‍ പോയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാ ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്.