ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നിര്‍മാതാവും അഭിനേത്രിയുമായ സാന്ദ്ര തോമസ്. മരണത്തെ മുഖാമുഖം കണ്ട കുറച്ചു നാളുകളായിരുന്നു കഴിഞ്ഞുപോയതെന്നും തക്ക സമയത്ത് ആശുപത്രിയിലെത്തിയതാണ് രക്ഷയായതെന്നും സാന്ദ്ര തോമസ് പറയുന്നു.
സാന്ദ്ര ലൈവ് വിഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. ഡെങ്കിപ്പനിയെ തുടര്‍ന്ന് വീട്ടില്‍ കഴിഞ്ഞ നിമിഷങ്ങളെക്കുറിച്ചും മക്കളുടെ അവസരോചിതമായ പെരുമാറ്റത്തെക്കുറിച്ചും സാന്ദ്ര പറയുന്നുണ്ട്. ആരൊക്കെ ഒപ്പമുണ്ടാകുമെന്നു ബോധ്യമായ നിമിഷങ്ങള്‍ കൂടിയാണ് കടന്നുപോയതെന്നും സാന്ദ്ര വ്യക്തമാക്കി.
സാന്ദ്ര തോമസിന്റെ വാക്കുകള്‍:
‘ഒരാഴ്ചയായി പപ്പയ്ക്ക് പനി ഉണ്ടായിരുന്നു. മരുന്നു കഴിച്ച് ശരിയായി. അത്ര സീരിയസായി എടുത്തില്ല. പിന്നെയും രോഗം വന്നു. അടുത്തുള്ള ഹോസ്പിറ്റലില്‍ കാണിച്ചു. പപ്പയ്ക്ക് രോഗം കുറയാന്‍ തുടങ്ങി. അങ്ങനെ കളിച്ച് ചിരിച്ച് ഞങ്ങളൊക്കെ വീട്ടിലെത്തി. പക്ഷേ പിന്നാലെ മമ്മിക്കും പനി തുടങ്ങി. മമ്മി വീഴാന്‍ തുടങ്ങി. പിറ്റേ ദിവസം രാവിലെ എനിക്ക് എഴുന്നേല്ക്കാന് പറ്റാതെയായി. ഒരാഴ്ച ഞാനും മമ്മിയും പാരസെറ്റമോളില്‍ തന്നെ നിന്നു. പിള്ളേരെ അടുപ്പിച്ചില്ല. അപ്പോഴേക്കും പപ്പ ഓക്കെയായിരുന്നു. പപ്പയാണ് ആ സമയത്ത് പിള്ളേരെ നോക്കിയിരുന്നത്.
നാല് ദിവസം ഞങ്ങള്‍ അങ്ങനെ വീട്ടിലായിരുന്നു. ഓരോ ദിവസം ചെല്ലുന്തോറും എന്റെ അവസ്ഥ മോശമാകുകയുമായിരുന്നു. ഒരുദിവസം, ഇങ്ങനെ എപ്പോഴും കിടക്കാതെ എണീറ്റുവന്നു ചായകുടിക്കാന്‍ എന്നോട് പപ്പയും മമ്മിയും പറഞ്ഞു. അങ്ങനെ രാവിലെ ചായകുടിക്കാന്‍ ഡൈനിങ് ടേബിളിന്റെ അടുത്തെത്തി. പെട്ടെന്ന് തലകറങ്ങി. തലകറങ്ങുന്നുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റത് മാത്രമേ ഓര്മയുള്ളു. പിന്നെ ഞാന്‍ ഡൈനിങ് ടേബിളിന്റെ അടിയില്‍ കിടക്കുന്ന അവസ്ഥയില്‍ ആയിരുന്നു. എഴുന്നേല്ക്കാന് പറ്റുന്നുണ്ടായിരുന്നില്ല. പപ്പ എന്റെ മുഖത്തേക്കു വെള്ളം ഒഴിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്.
ചെറിയൊരു ബോധം വന്നപ്പോള്‍ മനസ്സിലായി ഞാന്‍ നിലത്താണെന്ന്. മുഖം മുഴുവന്‍ കോടിപ്പോയി. ഞരമ്പ് വലിഞ്ഞു മുറുകിയത് മാറാന്‍ അഞ്ചു ദിവസം ഐസിയുവില്‍ കഴിയേണ്ടി വന്നു. പപ്പയും മമ്മിയും ശരിക്കും പേടിച്ചുപോയി.
ഹോസ്പിറ്റലില്‍ വിളിച്ചു ചോദിച്ചപ്പോള്‍ ബെഡ്ഡില്ല. കോവിഡ് രോഗികള്‍ക്കാണ് മുന്‍ഗണന എന്ന് പറഞ്ഞു. എന്തായാലും ഹോസ്പിറ്റലില്‍ പോയി നോക്കാമെന്ന് മമ്മി പറഞ്ഞു. പിന്നെ വേഗം ആശുപത്രിയില്‍ എത്തി. അവിടെ കാഷ്വാലിറ്റിയിലേക്കാണ് നേരേ എത്തിച്ചത്. പപ്പയെ നോക്കിയ അതേ ഡോക്ടര്‍ തന്നെ ആയിരുന്നു പരിശോധിക്കാനെത്തിയത്.
എഴുന്നേറ്റിരിക്കാന്‍ ഡോക്ടര്‍ പറഞ്ഞതേ ഓര്മയുള്ളു. പിന്നെ ആകെ ബഹളം ആയിരുന്നു. ഡോക്ടര്‍മാര്‍ നാല് വഴിക്ക് ഓടുന്നു. എല്ലാവരും പേടിച്ചുപോയി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സ് കുറയുന്നതായിരുന്നു എന്റെ പ്രശ്നം. എഴുന്നേറ്റിരുന്നപ്പോള്‍ ബിപി വലിയ തോതില്‍ കുറഞ്ഞു. ഹൃദയമിടിപ്പ് 30 ലേക്ക് താണു. പെട്ടെന്ന് തന്നെ ഡോക്ടര്‍മാര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അന്ന് പപ്പയെയും കൊണ്ട് ആശുപത്രിയില്‍ വന്നപ്പോള്‍ ഞങ്ങളുടെ കൊറോണ ടെസ്റ്റ് നടത്തിയെങ്കിലും ഡെങ്കി നോക്കിയിരുന്നില്ല. ഐസിയുവില്‍ കയറ്റിയപ്പോള്‍ എല്ലാവരും വിചാരിച്ചു ഇനിയൊന്നും പേടിക്കേണ്ട കാര്യമില്ലെന്ന്. പക്ഷേ അതായിരുന്നു തുടക്കം.
ഐസിയുവില്‍ മരണത്തിനോട് മല്ലിടുന്ന ആളുകളെയാണ് കാണാന്‍ കഴിഞ്ഞത്. അപ്പോള്‍ എനിക്കും ടെന്‍ഷന്‍ ആയി. അതിനിടയ്ക്ക് ഉറക്കത്തിനിടെ അറ്റാക്ക് വരുന്നതു പോലെ വേദന വന്നു. ശരിക്കും പാനിക്ക് ആയിപ്പോയി. എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു. അടുത്തു നില്ക്കുന്ന നഴ്സുമാരെ വിളിക്കാന്‍ കൈ പൊങ്ങുന്നുപോലും ഉണ്ടായിരുന്നില്ല. നെഞ്ചില്‍ ഒരു കോടാലി കൊണ്ട് വെട്ടിയാല്‍ എങ്ങനെയിരിക്കും. അങ്ങനെ ഒരു ഫീല്‍ ആയിരുന്നു ആ സമയത്ത്. വിശദീകരിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള വേദന. അതിന് ശേഷം കടുത്ത തലവേദനയും ഉണ്ടായി.
തല വെട്ടിക്കളയാന്‍ വരെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വേദന. രോഗം വന്നപ്പോള്‍ പലരും പലതും പറഞ്ഞ് പരിഹസിച്ചിരുന്നു. പറമ്പില്‍ കൂടി ഇറങ്ങി നടന്നിട്ട് അമ്മയ്ക്കും മക്കള്‍ക്കും മതിയായിക്കാണുമല്ലോ എന്നൊക്കെയാണ് ചില ആളുകള്‍ വിമര്‍ശിച്ചത്. ഇത് ഒരാളില്‍നിന്ന് മറ്റൊരാള്‍ക്ക് പകരുന്ന രോഗമല്ല. കൊതുക് പടര്‍ത്തിയാല്‍ മാത്രം പടരുന്ന ഒന്നാണ്. ശുദ്ധജലത്തില്‍ മുട്ടയിടുന്ന കൊതുകാണ് ഇത് പരത്തുന്നത്. ചെളിയിലും വെള്ളത്തിലും ഇറങ്ങി നടന്നതുകൊണ്ടല്ല ഡെങ്കിപ്പനി വന്നത്. വീടും പറമ്പും വൃത്തിയായി സൂക്ഷിക്കുക, പ്രത്യേകിച്ചും മഴക്കാലത്ത്.
പ്രതീക്ഷിക്കാത്ത ഒരുപാട് പേര് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. മമ്മൂക്കയെപ്പോലുള്ള ആളുകള്‍ കൃത്യമായി വിവരങ്ങള്‍ തിരക്കുന്നുണ്ടായിരുന്നു. അതൊക്കെ നമുക്കും വലിയ സന്തോഷം നല്കുന്ന കാര്യങ്ങളാണ്. സിനിമാ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്കുവേണ്ടി എല്ലാവരും പ്രസംഗിക്കുന്നുണ്ട്, നമുക്ക് ഡബ്ല്യുസിസി ഉണ്ട്, മറിച്ച സിസി ഉണ്ടെന്നൈാക്കെ. ഒരാഴ്ച ഇവിടെ ഐസിയുവില്‍ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഉളള എല്ലാ നിര്‍മാതാക്കളും വിളിച്ച് അന്വേഷിച്ചു. എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ്. ഇവിടെ ആ മൂന്ന് പെണ്‍കുട്ടികള്‍ മരിച്ചപ്പോഴാണ് എല്ലാ സംഘടനകളും കൊടിയും കുത്തി വരുന്നത്. അല്ലാത്ത സമയം ഇവരാരും തിരിഞ്ഞു നോക്കില്ല.’