ഹാസ്യ നടനായി എത്തി മലയാളികളെ ഒരുപാട് ചിരിപ്പിച്ച സിനിമാതാരമാണ് സാജന് പള്ളുരുത്തി. മിമിക്രി വേദികളിലൂടെയാണ് അദ്ദേഹം തിളങ്ങിയത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നില്ക്കുന്ന സാജന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ്.
മറ്റുള്ളവരെ ചിരിപ്പിക്കുമ്പോഴും ഉള്ളിലെ സങ്കടങ്ങള്‍ മറച്ചു പിടിക്കാനായിരുന്നു സാജന് ശ്രമിച്ചിരുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് സാജന് ഇപ്പോള്‍. ഒരുമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സാജന് തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
രാവും പകലുമില്ലാതെ വേദികളില്‍ നിന്ന് വേദികളിലേക്ക് ഓടിനടന്നിരുന്ന കാലത്ത് ഭക്ഷണം ഒരുക്കി വച്ചും വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടും എല്ലാ പ്രോത്സാഹനവും നല്കി സാജന് ഒപ്പമുണ്ടായിരുന്നത് അച്ഛനും അമ്മയുമായിരുന്നു. അവരുടെ അവസാന കാലം സ്വന്തം ജീവിതം തേടി പോകാന്‍ സാജന് ഒരുക്കമായിരുന്നില്ല.
അതുകൊണ്ടുതന്നെ അവരെ പരിചരിച്ചും സ്നേഹിച്ചും സാജന് ഒപ്പമിരുന്നു. എനിക്കുള്ള കലാവാസനയില്‍ വീട്ടുകാര്‍ക്കും വലിയ സന്തോഷമായിരുന്നു. പക്ഷേ കയറുകെട്ട് തൊഴിലാളി ആയ അച്ഛന് എന്നെ ഏതെങ്കിലും മാസ്റ്ററുടെ അടുത്തു വിട്ട് പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നു. ഞാനെല്ലാം കണ്ടും കേട്ടും പഠിക്കുകയായിരുന്നുവെന്ന് സാജന് പറയുന്നു.
സ്കൂളില്‍ ഡാന്‍സ് ഒഴിച്ചുള്ള എല്ലാ പരിപാടികളിലും ഞാനുണ്ടാകും. എനിക്ക് സീരിയസ് ലുക്ക് ആണല്ലോ. ഈ ലുക്കില്‍ ഞാനൊരു മോണോ ആക്ട് അവതരിപ്പിച്ചപ്പോള്‍ ആളുകള്‍ ചിരിച്ചു. ആ ചിരിയാണ് എന്നെ ഈ വേദികളിലേക്ക് എത്തിച്ചതെന്ന് സാജന് കൂട്ടിച്ചേര്‍ത്തു.
ഞാന്‍ തമാശകള്‍ എഴുതാന്‍ തുടങ്ങി. കലാഭാവന്റെ പ്രോഗ്രാം, ഹരിശ്രീയുടെ പ്രോഗ്രാം അങ്ങനെ പ്രശസ്തമായ ട്രൂപ്പുകളുടെ പരിപാടികളായിരുന്നു ആ കാലത്ത് അമ്പലപ്പറമ്പുകളില്‍ ഹിറ്റ്. അതിനിടയിലാണ് സാജന് പള്ളുരുത്തി ഒരു പേരായി വരുന്നത്.
സംഘകല എന്നൊരു ട്രൂപ്പിനു വേണ്ടിയായിരുന്നു അന്ന് കളിച്ചിരുന്നത്. മാസം 90 കളികളുണ്ടായ സമയമുണ്ടായിരുന്നു. ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന കാസറ്റ് വര്‍ഷത്തിലൊരിക്കല്‍ വരും. അതിലും എന്റെ പേര് കേറി വന്നു. സ്റ്റേജില്‍ എനിക്ക് പേരായി. പല ട്രൂപ്പുകള്‍ക്കു വേണ്ടി എഴുതി. ട്രൂപ്പിന്റെ പേരിനേക്കാള്‍ സാജന് പള്ളുരുത്തിയുടെ പ്രോഗ്രാം എന്ന വിശേഷണം കിട്ടിത്തുടങ്ങി.
രണ്ടാളുടെ ബുദ്ധിയും സംസാരശേഷിയും എനിക്ക് തന്നിരിക്കുകയാണ്. കാരണം എന്റെ അനുജന് ഒരു ഭിന്നശേഷിക്കാരനാണ്. അവനെക്കൊണ്ടു തന്നെ എന്റെ അമ്മ ഏറെ ദുഃഖത്തിലായിരുന്നു. എന്നിലെ കലാവാസന അമ്മയ്ക്ക് ഇഷ്ടമാണ്. എന്റെ ഇല്ലായ്മയിലും പോരായ്മയിലും ഒപ്പം നിന്നവരാണ് അച്ഛനും അമ്മയും.
12 വര്‍ഷം മുന്‍പ് അമ്മയ്ക്ക് പ്രഷര്‍ കൂടി ആശുപത്രിയില്‍ ആയപ്പോള്‍ ആ 27 ദിവസങ്ങളും അമ്മയെ നോക്കിയത് ഞാനായിരുന്നു. പ്രാര്‍ത്ഥനകള്‍ ഫലിച്ചില്ല. അമ്മ പോയി. അതിനുശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അച്ഛന് ഒരു വശം തളര്‍ന്ന് കിടപ്പിലായി. ആ ഒന്‍പതര വര്‍ഷം എന്റെ വനവാസം ആയിരുന്നു.
ഒരു മുറിയില്‍ അനുജന്, മറ്റൊരു മുറിയില്‍ അച്ഛന്! ഇവരെ രണ്ടുപേരെയും നോക്കിക്കൊണ്ട് ഒന്‍പതര കൊല്ലം കടന്നു പോയി. ഇതിനിടയില്‍ ആരെങ്കിലും വിളിച്ചാല്‍ മാത്രം പ്രോഗ്രാമിനു പോകും. ഗള്‍ഫിലാണ് പരിപാടിയെങ്കിലും പ്രോഗ്രാം കഴിഞ്ഞ് അടുത്ത ഫ്ലൈറ്റിന് തിരികെയെത്തും.
രണ്ടു വര്‍ഷം മുന്‍പാണ് അച്ഛന് മരിക്കുന്നത്. അതിനുശേഷമാണ് ഞാന്‍ വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയത്. ചെണ്ട എന്ന യുട്യൂബ് ചാനലുണ്ട്. അതില്‍ വെബ് സീരിസ് ചെയ്യുന്നുവെന്നും സാജന് പറയുന്നു.