എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാ ലോകം അടക്കി വാണിരുന്ന മാദക റാണിക്ക് ഒരേയൊരു പേരേയുള്ളൂ, അത് സില്‍ക്ക് സ്മിത എന്നാണ്. വിടര്‍ന്ന കണ്ണുകള്‍കൊണ്ടും ആകര്‍ഷിക്കുന്ന പുഞ്ചിരികൊണ്ടും സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന വശ്യസൗന്ദര്യം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അറുപത് വയസ് പൂര്‍ത്തിയാകുമായിരുന്നു.
മരിച്ച് കാല് നൂറ്റാണ്ടിനടുത്താകുമ്പോഴും ഇന്ത്യന്‍ സിനിമയിലെ അദൃശ്യ സാന്നിധ്യമാണ് സില്‍ക്ക് സ്മിത. എക്സ്ട്രാ നടിയായി ഒതുങ്ങുമായിരുന്ന വിജയ ലക്ഷ്മിയെന്ന തെലുങ്ക് പെണ്‍കുട്ടിയെ സ്മിതയാക്കിയതു മലയാളിയായ ആന്റണി ഈസ്റ്റ്മാന് ആണ്. വിജയലക്ഷ്മി എന്ന പെണ്‍കുട്ടി സില്‍ക്ക് സ്മിത ആയതെങ്ങനെ?.. ആന്റണി ഈസ്റ്റ്മാന് പറയുന്നു. സില്‍ക്ക് സ്മിതയുടെ ജന്മദിനമായ ഇന്ന് മനോരമ ഓണ്‍ലൈന്‍ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറക്കുന്നത്.
അവിചാരിതമായാണ് ഞാന്‍ സിനിമാ-നിര്‍മാണ രംഗത്തേയ്ക്കു വരുന്നത്. കാരണം ഞാനൊരു സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്നു. അന്ന് ഞാന്‍ പരിചയപ്പെട്ട രണ്ട് സുഹൃത്തുക്കള്‍ ആണ് കലൂര്‍ ഡെന്നിസും ജോണ്‍ പോളും. അങ്ങനെ ജോണ്‍ പോളുമായി ആലോചിച്ച കഥയാണ് ഇണയെ തേടി. ശോഭയെ ആയിരുന്നു നായികയായി മനസില്‍ കണ്ടത്. പക്ഷേ അതിനിടയില്‍ ശോഭ മരിക്കുന്നു. പിന്നീടാണ് പുതിയ നായികയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് തീരുമാനിക്കുന്നത്.’-ആന്റണി ഈസ്റ്റ്മാന് പറയുന്നു.
അക്കാലത്ത് കോടമ്പാക്കത്ത് സിനിമയില്‍ അഭിനയിക്കണം എന്ന ലക്ഷ്യത്തോടെ മക്കളെ അവിടെ കൊണ്ടുവന്ന് വീടെടുത്ത് താമസിക്കുന്ന ഒരുപാട് കുടുംബങ്ങളുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ അഞ്ചെട്ടുപേരുടെ വീട്ടില്‍ പോയി. എന്റെ കയ്യില്‍ കാമറയും ഉണ്ട്. മുഖത്ത് മേക്കപ്പ് ഇട്ടു വരരുതെന്ന് പെണ്‍കുട്ടികളോട് നേരത്തെ പറഞ്ഞിരുന്നു.’
പക്ഷേ എല്ലാവരും മേക്കപ്പ് ഇട്ടാണ് ഫോട്ടോയ്ക്കായി വന്നത്. അങ്ങനെ വിഷമിച്ച് തിരിച്ചുപോകുന്ന വഴിയാണ് ഈ അടുത്തൊരു വീട്ടില്‍ കുട്ടിയുണ്ടെന്ന് പറയുന്നത്. വലിയ ഭംഗിയൊന്നും ഇല്ലെന്നും പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ഒരു കൊട്ടക്കസേരയില്‍ കുട്ടി ഇരിക്കുന്നു. കണ്ടപ്പോള്‍ തോന്നിയത് അവിടുത്തെ വേലക്കാരിയോ മറ്റോ ആണെന്നാണ്. ഇവിടെ സിനിമയില്‍ അഭിയിക്കാന്‍ താല്പര്യമുള്ള കുട്ടി ഉണ്ടല്ലോ അവര്‍ എവിടെയെന്ന് ചോദിച്ചു. ‘അത് നാന് താന്‍, പുടിച്ചിതാ’ എന്ന് അവര്‍ തന്നെ തിരിച്ചു ചോദിച്ചു.
അത് പിന്നീട് പറയാമെന്നു ഞാന്‍ പറഞ്ഞു. വേറെ ആരും കൂടെ ഇല്ലേ എന്നു ചോദിച്ചപ്പോള്‍ , അമ്മ പച്ചക്കറി മേടിക്കാന്‍ പുറത്തുപോയതാണെന്നും ആ കുട്ടി പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോള്‍ അമ്മ വന്നു. ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. മേക്കപ്പ് ഇല്ലാതെ െവറുതെ വെള്ളം കൊണ്ട് മുഖം തുടച്ചാണ്അവരുടെ ഫോട്ടോ എടുത്തത്. ഫോട്ടോ എടുത്തു തിരിച്ചുവന്ന ശേഷം പ്രിന്റ് എടുത്തു കഴിഞ്ഞപ്പോള്‍ ഈ പെണ്‍കുട്ടിയെ തന്നെ എല്ലാവര്ക്കും ഇഷ്ടമായി.
പിറ്റേ ദിവസം അവരുടെ വീട്ടിലെത്തി സിനിമയില്‍ തിരഞ്ഞെടുത്ത വിവരം അറിയിച്ചു. അമ്മയ്ക്കും മകള്‍ക്കും ഒരുപാട് സന്തോഷമായി. മകളുടെ പേര് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞ പേര് വിജയമാല എന്നാണ്. വിജയമാല എന്ന പേരു വേണ്ട വേറെ പേര് ഞാന്‍ തന്നെ കണ്ടുപിടിച്ചോളാമെന്ന് പറഞ്ഞു. അന്ന് സ്മിത പാട്ടില്‍ തിളങ്ങി അഭിനയിക്കുന്ന കാലമാണ്. ആ പേരിനോടൊരു ആകര്‍ഷണം തോന്നി. സ്മിത എന്നു പേരിട്ടു. സിനിമാമാസികകളിലും പുതുമുഖ നടി സ്മിത എന്നാണ് എഴുതിയത്.
പടത്തിന്റെ ഷൂട്ട് തുടങ്ങി. നമ്മള് പറയുന്നതുപോലെ തന്നെ അഭിനയിച്ചു. അതാണ് തുടക്കം. പിന്നീട് വിനു ചക്രവര്‍ത്തി ചെയ്ത സിനിമയോടെയാണ് പേരില്‍ സില്‍ക്ക് എന്നു ചേര്‍ത്ത് തുടങ്ങിയത്. കമല്ഹാസന് നായകനായി എത്തിയ മൂന്നാം പിറൈ സില്‍ക്കിന്റെ ജീവിതം മാറ്റിമറിച്ചു.
സ്മിത വലിയ നടിയായ ശേഷം മരണം വരെ എന്നെ മറന്നിട്ടില്ല. പല അഭിമുഖങ്ങളിലും എന്നെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം പറയാം. എന്റെ സുഹൃത്ത് ശിവന് സിനിമ സംവിധാനം ചെയ്യുന്ന സമയം. മദ്രാസിലെ സ്റ്റുഡിയോയിലാണ് ഷൂട്ട്. ഞാനു ഒപ്പം പോയി. എന്ന് സ്മിതയുടെ മിസ്റ്റര്‍ പാണ്ഡ്യന് എന്ന സിനിമയും അവിടെയാണ് ഷൂട്ട്. ഇതറിഞ്ഞ ശിവന് സ്മിതയെ കാണണം. എന്നോട് ഇക്കാര്യം പറഞ്ഞു. ശിവന്റെ നിര്‍ബന്ധത്തില്‍ ഞാന്‍ ചെന്നു.
അവിടെ ചെന്ന് എന്റെ കണ്ട പാടെ അവള് ഒറ്റവരവാണ്. ഓടി വന്ന് എന്റെ കൈ പിടിച്ചു കൊണ്ടുപോയി കസേര ഇട്ടു ഇരുത്തി. രജനികാന്ത് തൊട്ടടുത്ത് ഇരിപ്പുണ്ട്. അതായിരുന്നു അവളുടെ സ്നേഹം.
അങ്ങനെ അത് കഴിഞ്ഞു. ആ സമയത്താണ് സില്‍ക് സ്മിതയുടെ ഡേറ്റ് ആവശ്യപ്പെട്ട് കലൂര്‍ െഡന്നിസ് എന്നെ വിളിക്കുന്നത്. ഞാനും ചേര്‍ന്ന് നിര്‍മിക്കാം എന്നായിരുന്നു ധാരണ. അന്ന് ഒരു ഡാന്‍സിന് ലക്ഷങ്ങളാണ് സ്മിതയുടെ പ്രതിഫലം. അങ്ങനെയുള്ള ഒരാള്‍ ഞാന്‍ പറഞ്ഞാല്‍ അഭിനയിക്കുമോ എന്നായിരുന്നു എന്റെ സംശയം. എന്നാല്‍ ഡെന്നിസിന് ഉറപ്പുണ്ടായിരുന്നു. സില്‍ക്കിന് അന്ന് ഊട്ടിയില്‍ ഒരു സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. അവിടെ പോയി കാണാന്‍ തീരുമാനിക്കുന്നു. അവര്‍ താമസിക്കുന്ന ഹോട്ടലില്‍ മുറിയെടുത്തു. തിരക്കായതിനാല്‍ പെട്ടന്നു കാണാനായില്ല. ഞാന്‍ ഇവിടെ ഉണ്ടെന്ന കാര്യം ഹോട്ടലിലെ റിസപ്ഷനില്‍ പറഞ്ഞ് ഏല്പിച്ചു. രാത്രി ഷൂട്ട് കഴിഞ്ഞെത്തിയപ്പോള്‍ എന്നെ വിളിച്ചു. ഞാന്‍ ഇവിടെ ഉണ്ടെന്നറിഞ്ഞതു തന്നെ സ്മിതയ്ക്ക് അദ്ഭുതമായിരുന്നു. വന്ന കാര്യം ഞാന്‍ അവതരിപ്പിച്ചു. ഇപ്പോള്‍ മേടിക്കുന്ന പ്രതിഫലം അത് എത്രയാണെങ്കിലും അതു തന്നെ തരാമെന്നും പറഞ്ഞു. എന്നാല്‍ എന്റെ പടമായതിനാല്‍ കാശു വേണ്ടെന്നും ഷൂട്ട് തുടങ്ങുന്ന തിയതി മാത്രം പറഞ്ഞാല്‍ മതിയെന്നുമാണ് സ്മിത പറഞ്ഞത്.
അവസാനം അവളെ കാണുന്നത് 1995ല്‍ മദ്രാസില്‍ വച്ചാണ്. അന്ന് ഞാന്‍ അവളെ കുറേ ഉപദേശിച്ചു. സ്വന്തമായി വീടും ബാങ്ക് ബാലന്‍സും വേണമെന്നു പറഞ്ഞു. പൈസ മുഴുവന്‍ ഡോക്ടര്‍ എന്നു പറയുന്ന ഒരാള്‍ ബിസിനസില്‍ ഇറക്കിയിരിക്കുകയാണെന്നു പറഞ്ഞു. അന്ന് അവള് കുറേ കരഞ്ഞു. അന്നാണ് അവസാനമായി കാണുന്നതും.
സത്യത്തില്‍ സ്മിയുടെ അമ്മയായി പരിചയപ്പെടുത്തിയ യുവതി ഇവരുടെ അമ്മ അല്ലായിരുന്നു. അക്കാര്യം ഞാന്‍ അവരോട് തന്നെ ചോദിച്ചിട്ടുണ്ട്. ഒരു വയസ്സുള്ളപ്പോള്‍ സ്മിതയെ താന്‍ വാങ്ങിയതാണെന്നാണ് അന്ന് മറുപടിയായി അവര്‍ പറഞ്ഞത്. എന്തിനാണ് വാങ്ങിയതെന്നും ഞാന്‍ ചോദിച്ചിട്ടില്ല.’-ആന്റണി ഈസ്റ്റ്മാന് പറഞ്ഞു.