നിധിന് നാഥ് 2/5
മലയാള സിനിമയില്‍ സമീപക്കാലത്ത് വളരെയധികം ചര്‍ച്ചയായ വിഷയമാണ് മരണം. ലിജോ ജോസ് പല്ലിശേരിയുടെ ഈമയോ, അഞ്ജലി മേനോന്റെ കൂടെ, രോഹിത്ത് വിഎസിന്റെ ഇബലീസ്, ജീന്‍ മാര്‍ക്കോസിന്റെ കുട്ടന്‍പിള്ളയുടെ ശിവരാത്രി തുടങ്ങിയ സിനിമകളിലെല്ലാം തന്നെ മരണമായിരുന്നു പ്രമേയം. ഈ നിരയിലേക്കാണ് രഞ്ജിത്- മോഹന്‍ലാല്‍ കൂട്ട്കെട്ടിന്റെ ഡ്രാമയും എത്തുന്നത്.
ലണ്ടനിലെ മകളുടെ എടുത്ത് താമസിക്കാന്‍ പോകുന്ന റോസമ്മ ചാക്കോ(അരുന്ധതി നാഗ്) മരിക്കുന്നു. താന്‍ മരിച്ചാല്‍ നാട്ടില്‍ ശവം അടക്കണമെന്ന അവരുടെ ആഗ്രഹം മകളോട് പറഞ്ഞതിന് ശേഷമാണ് മരണം സംഭവിക്കുന്നത്. അതേ സമയം വിദേശത്തുള്ള മക്കളുടെ സൗകര്യാര്‍ത്ഥം ലണ്ടനില്‍ തന്നെ സംസ്കാരം നടത്താന്‍ തീരുമാനിക്കുന്നു. ഇതിനായി ഒരു ഫ്യൂണറല്‍ കമ്പനിയെ ഏല്‍പ്പിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ഡ്രാമയുടെ പശ്ചാത്തലം.
പണം കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന മാറ്റങ്ങള്‍, ജീവിത ബന്ധങ്ങളുടെ തകര്‍ച്ച, മനുഷ്യമനസിന്റെ കപട തുടങ്ങിയ വിഷയങ്ങളൊക്കെ തിരക്കഥാ കൃത്ത് കൂടിയായ സംവിധായകന് ചര്‍ച്ച ചെയ്യുന്നുണ്ട്. കഥയുടെ മൂഡിന് വേണ്ട രീതിയില്‍ ഒരുക്കിയ കഥാപാരിസരത്തില് മാത്രം സിനിമ ഒതുങ്ങി പോകുന്നത് തിരക്കഥയുടെ ദുര്‍ബലത കൊണ്ടാണ്. മലയാള സിനിമയില്‍ തിരക്കഥകൃത്ത് എന്ന നിലയില്‍ ഇടം നേടിയ രഞ്ജിത്തിന്റെ ഏറ്റവും മോശം എഴുതായിരിക്കും ഡ്രാമ. എഴുത്തിലെ പോരായ്മകളെ മോഹന്‍ലാല്‍ എന്ന താര നടനെ ഉപയോഗിച്ച് മറച്ച് പിടിക്കാനുള്ള സംവിധായക തന്ത്രം പക്ഷെ സിനിമയെ ട്രാക്കിലാക്കുന്നില്ല.
മോഹന്‍ലാലിന്റെ രാജഗോപാല്‍ എന്ന കഥാപാത്രത്തിനെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. മലയാളിയുടെ ‘നൊസ്റ്റാള്‍ജിക്’ ലാലേട്ടനെ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമമാണ് രാജഗോപാലിന്റെ കഥാപാത്രം. അതേ സമയം പഴയ കാലത്തെ നര്‍മ്മം കലര്‍ന്ന സംഭാഷങ്ങള്‍ നിറഞ്ഞ മോഹന്‍ലാലിന്റെ വീണ്ടെടുപ്പ് ശ്രമങ്ങള്‍ ‘ലാലിസ’മായാണ് പരിണമിക്കുന്നത്. പഴയക്കാല നര്‍മ്മം നിറഞ്ഞ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ കരുത്ത് എഴുത്തായിരുന്നുവെന്ന യഥാര്‍ത്ഥ്യം ഇവിടെ തുറന്ന് കാണിക്കുന്നുണ്ട്. മോഹന്‍ലാലിലെ നടനെ പരമാവധി ചൂഷണം ചെയ്യുമ്പോഴും കാഴ്ചയുടെ മുഷിപ്പില്‍ നിന്ന് മോചനം സാധ്യമാക്കുന്നല്ല. മോഹന്‍ലാലിന്റെ പ്രകടനം കൊണ്ട് സിനിമയെ പിടിച്ച് നിര്‍ത്താനൊന്നും സിനമക്ക് കഴിയില്ലെന്ന സത്യം വീണ്ടും ഡ്രാമ തെളിയിക്കുന്നു.
മരണം പ്രമേയമാവുമ്പോള്‍ അതിലൊരു ഫാന്റസിയുടെ ഭാഷ്യം നല്‍കാനുള്ള ശ്രമവും സംവിധായകന് നടത്തുന്നുണ്ട്. ഇങ്ങനെയൊക്കെ നിറഞ്ഞ് നില്ക്കുന്ന പൊടികൈ പ്രയോഗങ്ങളാല്‍ സമ്പനമായ സിനിമയില്‍ ആശ്വാസമാക്കുന്നത് അളഗപ്പന്റെ ക്യാമറ മാത്രമാണ്. സംവിധായകരായ ദിലീഷ് പോത്തന്, ജോണി ആന്റണി, ശ്യാമ പ്രസാദ്, സുരേഷ് കൃഷ്ണ, ആശ ശരത്, കനിഹ തുടങ്ങി വലിയ താര നിരയുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാനില്ല. പ്രകടനത്തിലെ മികവ് ജോണി ആന്റണിയിലും കനിഹയിലും ഒതുങ്ങുകയും ചെയ്യുന്നു.
പതിവ് രഞ്ജിത് സിനിമകളിലെ പോലെ കുറെ ഫിലോസഫിയും കവിതകളുമൊക്കെ കുത്തി നിറച്ച് സിനിമയിലെ സംഭാഷങ്ങള്‍ എന്തൊക്കയോയാണെന്ന് തോന്നിപ്പിക്കുന്ന പഴയക്കാല പരിപാടി ഇതിലും തുടരുന്നുണ്ട്. ദുരന്തനാടകമായി പുരോഗമിക്കുന്ന സിനിമയ്ക്ക് കൂടുതല്‍ വിരസതയാണ് ഈ വാചക കസറസ് സമ്മാനിക്കുന്നത്. കഥക്ക് ആവശ്യമില്ലെങ്കിലും രഞ്ജിത്ത് സിഗ്നേച്ചറായ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ സിനിമയിലുണ്ട്.
146 മിനിറ്റകള്‍ നീണ്ട് നില്ക്കുന്ന ഈ നാടകം എന്തായിരുന്നുവെന്ന് പ്രേക്ഷന് ഉണ്ടാവുന്ന സംശയം ദുരീകരിക്കാന്‍ സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് കഴിയുമോയെന്നതാണ് അവശേഷിക്കുന്ന ചോദ്യം. അതിര്‍ത്തി കടന്ന് തമിഴിലെ പോപ്പുലര്‍ സിനിമകളിലുണ്ടാവുന്ന മാറ്റങ്ങളൊന്നും നോക്കിയില്ലെങ്കിലും മലയാളത്തിലെ പുതുതലമുറ നടത്തുന്ന മികച്ച സിനിമ ഇടപെടലുകളെ നോക്കി കാണാനെങ്കിലും ശ്രമിച്ചിലെങ്കില്‍ ഇനിയും ഡ്രാമകളുണ്ടാവും. പഴയക്കാല മോഹന്‍ലാലിനെ പുനസൃഷ്ടിക്കാന്‍ എന്ന പേരിലൊക്കെ ഇങ്ങളെ ഡ്രാമകള്‍ സൃഷ്ടിക്കപ്പെടും.