ബംഗളുരു: സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ മരിച്ചെന്ന് വിധിയെഴുതിയ നവജാത ശിശുവിനെ സംസ്കരിക്കാൻ എത്തിച്ചപ്പോൾ ജീവന്റെ തുടിപ്പ്. കർണാടകയിലെ റായ്ച്ചൂരിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റായ്ച്ചൂരിലെ ഒരു സർക്കാർ ആശുപത്രിയിൽ എറപ്പയുടെ ഭാര്യ അമരമ്മയാണ് പെൺകുഞ്ഞിന് മെയ് 7ന് ജന്മം നൽകിയത്. കുഞ്ഞിന് വിളർച്ചയുണ്ടായിരുന്നതിനാൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോകാൻ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചു .
തുടർന്ന് കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെയ് 10 മുതൽ 14 വരെ കുഞ്ഞിനെ ചികിൽസിച്ച ഈ ആശുപത്രിയിലെ ഡോക്ടർ ഒടുവിൽ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതി.
കുഞ്ഞ് മരിച്ചെന്ന് അറിയിച്ചതോടെ സംസ്കാരം നടത്താൻ കൊണ്ടുപോകുന്നതിനിടെയാണ് കുട്ടിയുടെ കൈകാലുകൾ അനങ്ങുന്നതായി ബന്ധുക്കൾ കണ്ടത്. ഇവർ ഉടനെ മാതാപിതാക്കളെ വിവരമറിയിക്കുകയും കുഞ്ഞിനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.