പത്തനംതിട്ട: അടൂർ ബൈപ്പാസിൽ കാറപകടത്തിൽ മരിച്ചത് അടുത്ത ബന്ധുവിന്റെ പുടവ നൽകൽ ചടങ്ങിനു പോയവരെന്ന് സ്ഥിരീകരിച്ചു. കൊല്ലം ആയൂർ സ്വദേശികളായ ശ്രീജ(45) ശകുന്തള (51) ഇന്ദിര (57) എന്നവരാണ് മരിച്ചത്. കാറിൽ ആകെ ഏഴ് യാത്രക്കാരാണുണ്ടായിരുന്നത്.
വണ്ടി ഓടിച്ചിരുന്ന ആയൂർ എകെജി മുക്ക് ഹാപ്പിവില്ലയിൽ ശരത് (35) ഉൾപ്പെടെ 4 പേരെ ആശുപത്രിയിലേക്കുമാറ്റി. ഇന്ന് ഉച്ചയോടെയാണ് കാർ കനാലിലേക്ക് മറിഞ്ഞത്. കരുവറ്റ പള്ളിക്കു സമീപമായിരുന്നു അപകടം. അടൂർ ഹോളിക്രോസ് ജംക്ഷനിൽ കാർ നിയന്ത്രണം വിട്ട് എംസി റോഡ് മറികടന്ന് കനാലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചിരുന്നതായും അമിതവേഗത്തിൽ വാഹനമോടിച്ചതും അപകടത്തിന് കാരണമായെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആയൂർ ഭാഗത്ത് നിന്നെത്തിയ സംഘം ഹരിപ്പാടേക്കു പോവുകയായിരുന്നു. കാർ ഒഴുകി പാലത്തിനടിയിൽ കുടുങ്ങിയതാണ് മരണസംഖ്യ കൂടാൻ കാരണമായത്. വാഹനം റോഡ് മറികടന്ന് കനാലിലേക്ക് പോയത് എങ്ങനെയെന്ന് വ്യക്തമല്ല.
ALSO READ- ‘പൂർണ്ണ ആരോഗ്യവാനായ ആൺകുട്ടി പിറക്കും’ ഗർഭിണിയുടെ തലയിൽ ആണിയടിച്ച് കയറ്റി ക്രൂരത
കനാലിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ കാർ വെള്ളത്തിലൂടെ ഒഴുകി കനാലിലെ പാലത്തിനടിയിൽ കുടുങ്ങികിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ ആദ്യമിനിറ്റുകളിൽതന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തതായാണ് വിവരം.