കാസർകോട്: ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കാസർകോട് താലൂക്ക് ഓഫീസിന് മുമ്പിലുള്ള ആൽമരമാണ് കാറിന് മുകളിലേക്ക് ഒടിഞ്ഞുവീണത്. രണ്ടാഴ്ച മുമ്പ് വാങ്ങിയ കാറാണ് മരം വീണ് പൂർണമായും തകർന്നത്. കാസർകോട് മന്നിപ്പാടിയിലെ കെ ഭവ്യയുടെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.
മരം പൊട്ടിവീഴുമ്പോൾ ഭവ്യയുടെ ഭർത്താവ് പാലക്കാട് അകത്തേത്തറ പുതുപ്പരിയാരത്തെ റോണി മൈക്കിൾ റോബിൻസണും സഹോദരി ദിവ്യയും കാറിലുണ്ടായിരുന്നു. കാസർകോട്ട് മരുന്ന് വാങ്ങാനെത്തിയതായിരുന്നു മൂവരും. ഭവ്യ മരുന്ന് വാങ്ങുന്നതിനായി കാറിൽ നിന്നിറങ്ങിയപ്പോൾ റോണി വാഹനം താലൂക്ക് ഓഫീസിന് മുമ്പിലെ റോഡിലൂടെ തിരിക്കുകയായിരുന്നു. അതിനിടെയാണ് വലിയ ശബ്ദത്തോടെ മരം ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീണത്.
ഉടൻ പുറത്തിറങ്ങാൻ നോക്കിയെങ്കിലും ഡ്രൈവറുടെ വാതിൽ കുടുങ്ങിപ്പോയതിനാൽ തുറക്കാനായില്ല. നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ ഇടതുഭാഗത്തെ ഡോറിലൂടെയാണ് ഇരുവരും പുറത്തിറങ്ങിയത്. പെട്ടെന്നുണ്ടായ വലിയ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് റോണിയും ദിവ്യയും.
ജൂലായ് അഞ്ചിനാണ് കാർ പാലക്കാട് ആടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്തത്. വാഹനത്തിന്റെ ചില്ലുകൾ തകർന്ന് റോണിയുടെ കൈ ചെറുതായി മുറിഞ്ഞതല്ലാതെ ഇരുവർക്കും മറ്റു പരിക്കുകളൊന്നുമില്ല. തകർന്ന കാറിന് സമീപത്തായി മറ്റൊരു കാർ നിർത്തിയിട്ടിരുന്നെങ്കിലും ഇതിന് കാര്യമായ കേടുപാടുകളില്ല. കാസർകോട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് കാറിന് മുകളിലെ മരം മുറിച്ചുമാറ്റിയത്.