സുൽത്താൻ ബത്തേരി: വയനാട് കാരക്കണ്ടിയിൽ നടന്ന സ്ഫോടനത്തിൽ 3 കൗമാരക്കാരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും സംഭവത്തിലെ ദുരൂഹത നീക്കാനാകാതെ പോലീസ്. ഏപ്രിൽ 22ന് നടന്ന സ്ഫോടനം ബന്ധപ്പെട്ട് ഇനിയും ദുരൂഹത തുടരുകയാണ്. അപകടത്തിന് കാരണം വെടിമരുന്നാണെന്ന പ്രാഥമിക നിഗമനത്തിൽനിന്ന് അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ല.
അതേസമയം, ആൾത്താമസമുള്ള പ്രദേശത്ത് മനുഷ്യ ജീവന് ഹാനികരമാകുന്ന രീതിയിൽ സ്ഫോടക വസ്തുക്കൾ വീടിനടുത്തെ ഷെഡിൽ എങ്ങനെ എത്തിയെന്ന ചോദ്യത്തിനു പോലീസിന്റെ കൈയ്യിൽ വ്യക്തമായ ഉത്തരമില്ല.
മൂന്ന് കുട്ടികളുടെ ജീവൻ പൊലിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നു. സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ടവരെ ഉടൻ കണ്ടെത്തണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
ലോക്ഡൗൺ നിയന്ത്രണം നിലനിൽക്കുന്നതു കൊണ്ടു മാത്രമാണ് പ്രത്യക്ഷ പ്രതിഷേധ സമരങ്ങൾ ഉയർന്നുവരാത്തത്. വീടും പരിസരവും മൂന്ന് വർഷമായി ആരും ശ്രദ്ധിക്കാത്ത നിലയിലായിരുന്നു. സ്ഫോടക വസ്തു സൂക്ഷിക്കാൻ ഈ അവസരം ആരോ ഉപയോഗപ്പെടുത്തിയെന്നും സംശയിക്കുന്നു.