വെള്ളരിക്കുണ്ട്: കൂടെ പഠിച്ചവരെയെല്ലാം ഒന്ന് കാണണമെന്ന് 37 വർഷത്തിന് ശേഷം ആ കൂട്ടുകാർക്ക് തോന്നിയത് വലിയൊരു നന്മയിലേക്ക് നയിക്കുമെന്ന് അവരാരും കരുതിയിരുന്നില്ല. പക്ഷെ, രമണിക്ക് തണലാവുകയായിരുന്നു തങ്ങളുടെ നിയോഗം അവർ വൈകാതെ തിരിച്ചറിഞ്ഞു. മലയോരത്തെ ആദ്യ കോളേജിൽനിന്ന് 37 വർഷം മുൻപ് പ്രീ ഡിഗ്രി പഠിച്ചിറങ്ങിയവർ ഒത്തുകൂടിയതോടെയാണ് കൂടെ പഠിച്ച രമണി ഇന്ന് ഏറെ കഷ്ടതയിലാണ് എന്ന് തിരിച്ചറിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ച് നിൽക്കാതെ സഹായവുമായി ഈ കൂട്ടുകാർ ഓടിയെത്തുകയായിരുന്നു.
അഞ്ച് സെന്റ് ഭൂമിയിൽ പ്ലാസ്റ്റിക് കൂരയിൽ കഴിയുന്ന സുഹൃത്ത് രമണിക്ക് വീട് നിർമ്മിക്കാൻ തുടക്കംകുറിച്ചിരിക്കുകയാണ് എളേരിത്തട്ട് ഗവ. കോളേജിലെ ആദ്യബാച്ച് പ്രീ ഡിഗ്രി പഠിതാക്കൾ. നാട്ടിലും വിദേശത്തുമുള്ള 104 പേരാണ് ഓൺലൈൻ കൂട്ടായ്മയിൽ പങ്കെടുത്ത് ഈ ഉത്തരവാദിത്വത്തിന് ചുക്കാൻപിടിച്ചത്.
കാസർകോട് പോസ്റ്റൽ സർവീസിലുള്ള സുഭാഷ്, കൊച്ചിയിൽ ടൂറിസം മേഖലയിൽ പ്രവൃത്തിക്കുന്ന ജോൺസൺ കാവാലം, മാധ്യമപ്രവർത്തകൻ ടികെ നാരായണൻ, ജില്ലാ ബാങ്ക് മുൻ ജീവനക്കാരി കെഎ രാധ എന്നിവരാണ് ഏറെ പണിപ്പെട്ട് കൂട്ടുകാരായിരുന്ന 104 പേരുടെയും വിവരങ്ങൾ ശേഖരിച്ചത്. ഏറെ സങ്കടമുണർത്തിയ വാർത്തയും ഇതിനിടെ അവർ അറിഞ്ഞു. സഹപാഠികളായിരുന്ന ഒൻപത് പേർ മരിച്ചതായും ഇവർ കണ്ടെത്തി.
മുൻ അധ്യാപകരായ പ്രൊഫ. സലീംകുമാർ, പ്രൊഫ. സിഎം തോമസ് എന്നിവരും കൂട്ടായ്മയിൽ കണ്ണികളായി. ഹിന്ദിയിൽ ബിരുദാനന്തര ബിരുദമുള്ള സഹപാഠി കെഎസ് രമണിയെ തേടിയെത്തിയ അന്വേഷണവും സഹപാഠികളുടെ കണ്ണുനനയിച്ചു. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്തെത്തിയപ്പോൾ കേട്ടത് കണ്ണീർ കഥയാണ്. വെസ്റ്റ് എളേരി പറമ്പ് സ്വദേശിയായ രമണി വിവാഹശേഷമാണ് ശ്രീകണ്ഠപുരത്തെത്തിയത്. ഭർത്താവ് ശശി കെട്ടിടനിർമ്മാണത്തിനിടയിൽ വീണ് ഗുരുതരനിലയിൽ കിടപ്പിലാണ്. ഏക മകൻ 25ാം വയസ്സിൽ വാഹനാപകടത്തിൽ മരിച്ചു. ജീവിതം ദുരിതക്കയമായതോടെ ഉള്ളതെല്ലാം വിറ്റ് കടം തീർത്ത് കരുവൻചാൽ വെള്ളാട്ട് എന്ന സ്ഥലത്ത് അഞ്ച് സെന്റ് വാങ്ങി പ്ലാസ്റ്റിക് കൂര തീർത്താണ് രമണിയും വയ്യാത്ത ഭർത്താവും കഴിഞ്ഞുകൂടുന്നത്.
കാര്യങ്ങൾ നേരിട്ടറഞ്ഞതോടെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും സഹപാഠി കൂട്ടായ്മ ഏറ്റെടുത്തു. അഞ്ച് സെന്റിൽ പുതിയ വീടിനുള്ള പ്രാഥമിക പണി തുടങ്ങി. പുതിയ വീടൊരുങ്ങും വരെ കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റുകയും നിത്യവൃത്തിക്കുള്ള താത്കാലിക സഹായമായി 50,000 രൂപ നൽകുകയും ചെയ്തു.
കരുവഞ്ചാലിലെ നാട്ടുകാരും സഹപാഠി കൂട്ടായ്മയ്ക്കൊപ്പം ചേർന്നതോടെ നിർമ്മാണമ വേഗത്തിലാവുകയാണ്. ജോലികൾക്ക് തുടക്കം കുറിച്ച ചടങ്ങിൽ പഞ്ചായത്തംഗം പി നിഷ, വികെ രാജൻ നായർ, അഡ്വ. സോണി കാരിക്കൽ, ഇ വി രാജേന്ദ്രൻ, തോമസ് ജോസഫ്, ഇവി എബ്രഹാം, മാമച്ചൻ തോമസ്, ജീമോൻ കെ ആൻഡ്രൂസ്, ജോൺസൺ കാവാലം, സുഭാഷ് എളേരി, ടികെ നാരായണൻ എന്നിവർ സംസാരിച്ചു.