കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരന്റെ വിലപിടിപ്പുള്ള മൊബൈൽ ഫോൺ, വാച്ച് എന്നിവ കവർന്ന സംഭവത്തിൽ അന്വേഷണം. യാത്രക്കാരന്റെ റജിസ്റ്റേഡ് ബാഗേജിൽനിന്നുമാണ് ആഡംബര വാച്ചും ഫോണും കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച രാത്രി റിയാദിൽനിന്ന് എത്തിയ അരീക്കോട് വെള്ളേരി സ്വദേശിയാണ് മൊബൈൽ ഫോൺ, വാച്ച് എന്നിവ കാണാതായതായി പോലീസിൽ പരാതി നൽകിയത്. ഇന്നലെ കരിപ്പൂരിലെത്തിയ എഎസ്ഐ വി പത്മനാഭന്റെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങളും വിമാനത്താവളത്തിന്റെ ആഗമന ഹാളും പരിശോധിച്ചു.
രാവിലെ മുതൽ വൈകിട്ടു വരെ നടത്തിയ പരിശോധനയിൽ, ബാഗ് കൺവെയർ ബെൽറ്റിലൂടെ കടന്നുപോകുമ്പോൾ മൊബൈൽ ഫോണിന്റെ കവർ ഒരാൾ സമീപത്തേക്കു മാറ്റിയിടുന്ന ദൃശ്യം വ്യക്തമാകുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു പോലീസ് അറിയിച്ചു.
അതേസമയം, റജിസ്റ്റർ ചെയ്ത് അയച്ച ഹാൻഡ് ബാഗിൽനിന്നാണു കവർച്ചയെന്നും കൈവശം വയ്ക്കുന്ന ഹാൻഡ് ബാഗിൽ അല്ലാതെ, റജിസ്റ്റേഡ് ഹാൻഡ് ബാഗിൽ വിലപിടിപ്പുള്ള വസ്തുക്കൾ അയയ്ക്കരുതെന്നു നിർദേശമുണ്ടെന്ന് വിമാനത്താവള അധികൃതർ പ്രതികരിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.