മംഗളൂരു: കാസർകോട് അതിർത്തിയിൽ നിന്നും ആഴക്കടലിൽ മീൻപിടിക്കാൻ പോയി മടങ്ങുന്നതിനിടെ ബോട്ട് മുങ്ങി രണ്ടു മത്സ്യത്തൊഴിലാളികൾ മരിച്ചു. നാലുപേരെ കാണാതായി. മംഗളൂരു ബൊക്കപട്ടണ സ്വദേശികളായ പാണ്ഡുരംഗ സുവർണ, പ്രീതം സുവർണ (58) എന്നിവരാണ് മരിച്ചത്. സിയാവുള്ള (32), അൻസാർ (31), ഹുസൈനാർ (25), ചിന്തൻ (21) എന്നിവരെയാണ് കാണാതായത്.
അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്നും 16 പേരെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചിട്ടുണ്ട്. ശ്രീരക്ഷ എന്ന ബോട്ടാണ് ചൊവ്വാഴ്ച പുലർച്ചെ കാസർകോട് ഉള്ളാളിനടുത്ത് അറബിക്കടലിൽ അപകടത്തിൽപ്പെട്ടത്. മംഗളൂരുവിൽനിന്ന് തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്ക് പുറപ്പെട്ട ബോട്ട് ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തേണ്ടതായിരുന്നു.
എന്നാൽ ബോട്ട് വരുന്നത് കാണാതായതോടെ ബോട്ടിലുണ്ടായിരുന്നവരെ ബോട്ടുടമ വയർലെസ് മുഖേന ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ സംശയം തോന്നി സമാനസമയം കടലിൽ മീൻപിടിക്കാൻ മറ്റു ബോട്ടിലുള്ളവർക്ക് സന്ദേശം നൽകി. ഇവർ നടത്തിയ തിരച്ചിലിൽ 16 പേരെ വലിയ ബോട്ടിൽ സുരക്ഷയ്ക്കായി കരുതുന്ന ചെറിയ രക്ഷാബോട്ടിൽ കണ്ടെത്തി.
ഇവരിൽ നിന്നാണ് ബോട്ട് മുങ്ങിയ വിവരം ലഭിച്ചത്. നിറയെ മീനുമായി മടങ്ങുകയായിരുന്ന ബോട്ട് ശക്തമായ കാറ്റിൽ പെട്ട് നിയന്ത്രണംവിട്ട് മുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. കടലിൽ കാണാതായവർക്കുവേണ്ടി തീരസംരക്ഷണസേനയുടെ ബോട്ടുകൾ തിരച്ചിൽ നടത്തുകയാണ്.