തിരുവനന്തപുരം: കന്നുകാലികള്‍ക്കു പോലും നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ച പ്രളയത്തെ തുടര്‍ന്ന് നനഞ്ഞ് ചീഞ്ഞ സപ്ലൈകോയുടെ ആയിരക്കണക്കിന് ടണ്‍ അരി കൊണ്ടുപോയത് തമിഴ്നാട്ടിലേക്ക്. ഇവിടുത്തെ കാലിത്തീറ്റ ഫാക്ടറികളിലേക്കും അരിമില്ലുകളിലേക്കുമാണ് കേടായ അരി എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഈ അരി ഇനി ഏതു രൂപത്തിലും വിപണിയിലെത്താം. വില്‍ക്കാനും കന്നുകാലികള്‍ക്ക് നല്‍കാനും പാടില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഹൈക്കോടതിയെയും സപ്ലൈകോ ടെന്‍ഡര്‍ നിബന്ധനകളും ലംഘിച്ചാണു കോടികളുടെ കച്ചവടം അരങ്ങേറിയത്. പ്രളയത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ 27 മില്ലുകളില്‍ സംഭരിച്ചിരുന്ന ഏകദേശം 50,000 ടണ്‍ അരിയും നെല്ലും നശിച്ചിരുന്നു.
ഇതെല്ലാം നീക്കം ചെയ്യാനായി കരാറ് എടുത്ത ആള് വലിയ വിലയ്ക്ക് തമിഴ്നാട്ടിലെ കമ്പനികള്‍ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു. ഒരു മില്ലില്‍നിന്നു കേടായ അരിയും നെല്ലും നീക്കം ചെയ്തു തുടങ്ങിയപ്പോഴത്തെ അന്വേഷണത്തിലാണ് ഇത്രയും ക്രമക്കേട് കണ്ടെത്തിയത്. അരി നീക്കുന്നതു നിരീക്ഷിക്കാനായി സപ്ലൈകോ ഉദ്യോഗസ്ഥരെയും ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധിയെയും നിയോഗിച്ചെങ്കിലും ഇവര്‍ മുഴുവന്‍ സമയവും മില്ലില്‍ ഉണ്ടാകാറില്ല.
കന്നുകാലികള്‍ക്ക് നല്കാന് പോലും കൊള്ളാത്ത വിധം കേടായ അരി കഴുകി പോളിഷ് ചെയ്തു വൈകാതെ വിപണിയിലെത്താനാണ് സാധ്യത. തമിഴ്നാട്ടില്‍ ഈ അരിക്കു കാര്യമായ വിപണിയില്ലാത്തതിനാല്‍ മറ്റൊരു ബ്രാന്‍ഡില്‍ കേരളത്തില്‍തന്നെ തിരിച്ചെത്തിയേക്കാം.