ഭോപ്പാല്‍: കടം വീട്ടാന്‍ മറ്റ് വഴികളൊന്നുമില്ലാതെ വന്നതോടെ സിമന്റ് വ്യാപാരി ഭാര്യയെയും മകളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്കിയ ശേഷം ആത്മഹത്യ ചെയ്തു. മകളെ കാറില്‍ വെടിയേറ്റ നിലയിലും ഭാര്യയെ അബോധാവസ്ഥയിലും കണ്ടെത്തി. ജൂലായി 17നായിരുന്നു സംഭവം.
ആത്മഹത്യ ചെയ്ത ബ്രജേഷ് ചൗരസ്യയുടെ ആത്മഹത്യ കുറിപ്പ് കുടുംബാംഗങ്ങള്‍ പോലീസിന് കൈമാറിയതോടെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പുറംലോകമറിയുന്നത്. ജൂലായി 17 ന് രാത്രിയോടെയാണ് സാഗറിലെ റോഡരികില്‍ സാന്‍ട്രോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് നടത്തിയ പരാശോധനയില് കാറില്‍ ബ്രജേഷ് ചൗരസ്യയെയും മകള്‍ മഹിമയെയും മരിച്ച നിലയിലും ഭാര്യ രാധയെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചതിനാല്‍ ഭാര്യ രക്ഷപ്പെട്ടു. തനിക്കും മകള്‍ക്കും ഭര്‍ത്താവ് എന്തോ കുടിക്കാന്‍ നല്‍കിയെന്നും പിന്നെയൊന്നും തനിക്ക് ഓര്‍മയില്ലെന്നുമാണ് രാധ മൊഴി നല്കി. കാറിനുള്ളില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതിനിടെയാണ് ബ്രജേഷ് ചൗരസ്യയുടെ ആത്മഹത്യക്കുറിപ്പ് കിട്ടിയത്.
90 ലക്ഷം രൂപയുടെ കടമുണ്ടെന്നും അതിനാല്‍ താന്‍ മരിക്കുകയാണെന്നുമായിരുന്നു ബ്രജേഷ് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. കടം വീട്ടാന്‍ കഴിയാതിരുന്നതോടെ കൂട്ട ആത്മഹത്യ ചെയ്യാന്‍ ബ്രജേഷ് തീരുമാനമെടുത്തു. എന്നാല്‍, ഭാര്യയോടും മകളോടും ഇക്കാര്യം പറയാന്‍ ധൈര്യമില്ലാത്തതിനാല്‍ അവരെ കൊല്ലാന്‍ 90,000 രൂപക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും കുറിപ്പില്‍ പറയുന്നു.
തുടര്‍ന്ന് മയക്കുമരുന്ന് ചേര്‍ത്ത പാനീയം നല്കി കാറില്‍ അബോധാവസ്ഥയിലാക്കിയ ഭാര്യയെയും മകളെയും വാടക കൊലയാളി രഞ്ജന്‍ റോയ്യെ ഏല്‍പ്പിച്ച് ബ്രജേഷ് സ്ഥലത്തു നിന്നും മാറി. മകളെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ റോഡിലൂടെ ആള്ക്കാര് വരുന്നത് കണ്ട് ഇയാള്‍ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ അപ്പോഴേക്കും ബ്രജേഷ് ആത്മഹത്യ ചെയ്തു. ഇത് കണ്ട കൊലയാളി രഞ്ജന്‍ റോയ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പിന്നീട് ബംഗാളില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.