കൊച്ചി: രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ആശുപത്രികളില്‍ നിന്ന് നല്കുന്ന മരുന്നും മറ്റ് സാമഗ്രികളും വില്‍പ്പന വസ്തുക്കളായി കണ്ട് നികുതി ഈടാക്കരുതെന്ന് ഹൈക്കോടതി ഫുള്‍ബഞ്ച് വ്യക്തമാക്കി.നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാനായി ഡിവിഷന് ബെഞ്ച് റഫര്‍ ചെയ്ത ഹര്‍ജികളിലാണ് ഫുള്‍ ബഞ്ചിന്റെ ഉത്തരവ്.
എന്തെല്ലാം സാധനങ്ങള്‍ ചികിത്സയുടെ ഭാഗമായി വേണമെന്ന് രോഗിക്ക് അറിയാന്‍ സാധിക്കില്ല. ആ കാര്യത്തില്‍ ഡോക്ടര്‍ക്കു മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് മരുന്നും മറ്റും നല്‍കുന്നത്. മരുന്നു നല്‍കുന്നതും ശസ്ത്രക്രിയ നടത്തുന്നതും ചികിത്സയുടെ ഭാഗമാണ്.
ആശുപത്രി സേവനങ്ങളുടെ ഉദ്ദേശം രോഗം ഭേദമാക്കാനുള്ള ആരോഗ്യ പരിചരണവും ചികിത്സയുമാണ്. ആശുപത്രികള്‍ ജീവകാരുണ്യ സ്ഥാപനമായി ഒരിക്കലും കാണാനാകില്ലെങ്കിലും മരുന്നും മറ്റു സാമഗ്രികളും വില്‍ക്കുന്ന ബിസിനസ് സ്ഥാപനമായും കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം ആശുപത്രി ഫാര്‍മസികളിലെ മരുന്നു വില്പനയ്ക്ക് നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഡിവിഷന് ബഞ്ചു തന്നെ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ കെ വിനോദ്ചന്ദ്രന്‍, എ മുഹമ്മദ് മുസ്താഖ്, അശോക് മേനോന് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.