കേപ്ടൗൺ: നൊബേൽ സമ്മാന ജേതാവായ ദക്ഷിണാഫ്രിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു (90) അന്തരിച്ചു. വർണവിവേചനത്തിനെതിരായ പോരാട്ടം നയിച്ച വ്യക്തിയാണ് മനുഷ്യാവകാശ പ്രവർത്തകനായ ടുട്ടു. കാൻസറിനെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. മുൻപ് പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സ തേടിയിരുന്നു.
കേപ്ടൗണിലെ ഒയാസിസ് ഫ്രെയിൽ കെയർ സെന്ററിൽ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. ടുട്ടുവിന്റെ നിര്യാണത്തിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ അനുശോചിച്ചു.
വർണവിവേചനത്തിനെതിരായ പോരാട്ടങ്ങൾക്ക് 1984-ൽ അദ്ദേഹം നൊബേൽ സമ്മാനം നേടി. 2005-ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹം കേരളത്തിലും എത്തിയിരുന്നു. 1996-ലാണ് അദ്ദേഹം ബിഷപ്പ് പദവിയിൽ നിന്ന് വിരമിച്ചത്.