ബ്രിഡ്ജ്വാട്ടര് (ഇംഗ്ലണ്ട്): 500 വര്‍ഷമായി മണ്ണില്‍ പുതഞ്ഞു കിടന്നിരുന്ന മോതിരം കണ്ടെത്തി. സോമര്‍സെറ്റിലെ ഗ്ലാസ്റ്റണ്ബെറിയിലുളള കര്‍ഷകന്റെ പാടത്തില്‍ നിന്നാണ് ഫാക്ടറി ജോലിക്കാരനായ ബെന്‍ ബിഷപ്പിന് മോതിരം കിട്ടിയത്.
ഉപയോഗശൂന്യമായി കിടക്കുന്ന പാടങ്ങളില്‍ തിരച്ചില്‍ നടത്തുന്നത് ബെന്‍ ഷോപ്പിന്റെ ഹോബിയാണ്. ഇത്തരത്തില്‍ ഇതിനു മുന്‍പ് നിരവധി ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടുണ്ട്. പാടത്തില്‍ തിരച്ചില്‍ നടത്തുന്നതിനു മുന്‍പ് അവയുടെ ഉടമയുമായി കരാറിലെത്തും. പാടത്തില്‍നിന്നും വിലപിടിപ്പുളള എന്തെങ്കിലും ലഭിച്ചാല്‍ അത് തനിക്കായിരിക്കും സ്വന്തം. ഇത്തരമൊരു കരാര്‍ അനുസരിച്ചാണ് ബെന്‍ ഗ്ലാസ്റ്റണ്ബെറിയിലെ പാടത്തിലും തിരച്ചില്‍ തുടങ്ങിയത്.
. പുറത്തെടുത്ത് നോക്കിയപ്പോഴാണ് മോതിരമാണെന്ന് മനസ്സിലായത്. പക്ഷേ മോതിരത്തിന് 500 വര്‍ഷം പഴക്കമുണ്ടെന്ന് അപ്പോള്‍ ബെന്നിന് അറിയില്ലായിരുന്നു.
വര്‍ഷങ്ങളായി പാടങ്ങളില്‍ തിരയാറുണ്ട്. ഒരുപാട് വസ്തുക്കള്‍ കിട്ടിയിട്ടുണ്ട്. പക്ഷേ അവയില്‍ പലതും ഉപയോഗശൂന്യമായവ ആയിരുന്നു. ഇവിടെയും അതുപോലെ എന്തെങ്കിലും ആയിരിക്കുക കിട്ടുകയെന്നാണ് കരുതിയത്. പുല്ലുകള്‍ മാറ്റിയശേഷം കുഴിച്ചു തുടങ്ങി. അപ്പോഴാണ് എന്തോ തിളങ്ങുന്നതായി കണ്ടത്. ചെളി മാറ്റി നോക്കിയപ്പോഴാണ് മോതിരം കണ്ടത്. ആദ്യമായാണ് എനിക്ക് സ്വര്‍ണം കിട്ടുന്നത്. ഈ മോതിരം കിട്ടിയപ്പോള്‍ ഞാന്‍ ശരിക്കും അതിശയിച്ചുപോയി. അതും കൈയ്യില്‍ പിടിച്ച് ഞാന്‍ 40 മിനിറ്റോളം അവിടെ ഇരുന്നു, ബെന്‍ പറഞ്ഞതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടു ഗരുഡന്റെ തലകള്‍ ആലേഖനം ചെയ്ത മോതിരത്തിന് ഏകദേശം 500 വര്‍ഷം പഴക്കമുണ്ട്. 1550-1650 കാലഘട്ടങ്ങളിലുളളതാണ് മോതിരം. മോതിരം കണ്ടപ്പോള്‍ കാലപ്പഴക്കം ഏറെയുളളതാണെന്ന് തോന്നി. മോതിരത്തെക്കുറിച്ച് വിശദമായി പഠനം നടത്തി. ഗരുഡന്റെ തലകള്‍ ഉളളതിനാലാണ് മോതിരം എലിസബത്ത് I ന്റെ കാലത്തുളളതാണെന്ന് മനസ്സിലായത്, ബെന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ മോതിരം അടുത്തിടെയാണ് ബെന്നിനു തിരിച്ചു കിട്ടിയത്. ബ്രിട്ടീഷ് മ്യൂസിയം പഠനത്തിനായി ബെന്നിന്റെ കൈയ്യില്‍നിന്നും മോതിരം കൊണ്ടുപോയിരുന്നു. മ്യൂസിയങ്ങള്‍ ഒന്നും മോതിരം വാങ്ങാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് മോതിരം വീണ്ടും ബെന്നിന്റെ പക്കലേക്ക് തിരിച്ചെത്തിയത്. വരുന്ന സെപ്റ്റംബറില്‍ മോതിരം ലേലത്തില്‍ വില്‍ക്കാനൊരുങ്ങുകയാണ് ബെന്‍. 17 ഗ്രാം തൂക്കമുളള മോതിരത്തിന് 10,000 പൗണ്ട് (ഏകദേശം 9 ലക്ഷം ഇന്ത്യന്‍ രൂപ) ലഭിക്കുമെന്നാണ് ബെന്‍ കരുതുന്നത്.