ആഫ്രിക്ക, സിറിയ തുടങ്ങിയ വിദൂര ദേശങ്ങളില്‍ അധികാരം സ്ഥാപിക്കുന്നതിനായി റഷ്യ പട്ടാളക്കാരെ ഉപയോഗിക്കുന്നതിനെകുറിച്ച് അന്വേഷണം നടത്താന്‍ മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്ക് കടന്ന മൂന്നു റഷ്യന്‍ മാധ്യമപ്രവര്‍ത്തകര്‍ മൂന്നു ദിവസങ്ങള്‍ക്കുശേഷം കൊല്ലപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊള്ളക്കാര്‍ വെടിവച്ചു കൊന്നുവെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.
സ്വതന്ത്ര റഷ്യന്‍ മാധ്യമ വാര്‍ത്താ സംഘത്തിലെ അംഗങ്ങളായ ഒര്‍ഖാന്‍ ജിഹ്മാല്‍, അലക്സാണ്ടര്‍ റസ്തോര്‍ഗാവ്, കിറീല്‍ റഡ്ച്ചെന്കൊ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ബന്ധമുള്ള മുന്‍ റഷ്യന്‍ ഇന്റലിജന്‍സ് ഓഫീസറുടെ കീഴിലുള്ള സ്വകാര്യ സേനയായ വാഗ്നര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് അന്വേഷിക്കാനാണ് മൂവരും മധ്യ ആഫ്രിക്കയിലെ ഒരു മുന്‍ ഫ്രഞ്ച് കോളനിയിലേക്ക് പോയത്.
അജ്ഞാതരായ അക്രമികളാലുള്ള അവരുടെ കൊലപാതകം സ്വകാര്യസൈനിക കോണ്ട്രാക്ടര്മാരുടെ പങ്ക് മാത്രമല്ല, ആഫ്രിക്കയിലേക്ക് വീണ്ടും റഷ്യ ശ്രദ്ധതിരിക്കുന്നു എന്നുകൂടെയാണ് വ്യക്തമാക്കുന്നത്. 1991ലെ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം മോസ്കോ ആഫ്രിക്കയില്‍ നിന്നും പിന്‍വലിഞ്ഞതാണ്.
നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള റഷ്യന്‍ ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്വകാര്യ സൈന്യം എന്നാണു വിലയിരുത്തപ്പെടുന്നത്. സുഡാനടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നയതന്ത്രപരമായും ചിലപ്പോള്‍ സൈനികപരമായും കാലുറപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മോസ്കോ.
മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാന്ഗായിയില് നിന്നും 115 മൈല്‍ വടക്കുമാറി സിബൂട്ടിനു സമീപത്തുവച്ചാണ് വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കരുതിക്കൂട്ടി നടത്തിയ അക്രമത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
അവിടെയാണ്, ഐക്യരാഷ്ട്രസംഘടനയുടെ അടുത്തകാല റിപ്പോര്‍ട്ട് അനുസരിച്ച്, സുരക്ഷാ സേനകളെ ശക്തിപ്പെടുത്താന്‍ റഷ്യ ‘ഉപദേഷ്ടാക്കളെ’ വിന്യസിച്ചിരിക്കുന്നത്. മൂവരുടെയും ശവസംസ്കാരം മോസ്കോയില്‍വച്ച് ചൊവ്വാഴ്ച നടന്നു.