വാഷിങ്ടണ്‍ : ജെയ്ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പ് 15 കൊല്ലം മുമ്പ് തന്നെ ബാലകോട്ട് പ്രവര്‍ത്തന സജ്ജമായിരുന്നുവെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തു വരുന്ന വിവരം പാക് പൗരനായ ഹഫേസ് കെ റഹ്മാന് ബാലകോട്ടിലെ കേന്ദ്രത്തില്‍ പരിശീലനം നേടിയതായി യുഎസ് കരസേനാമേധാവി ജെഫ്രി മില്ലര്‍ 2004 ജനുവരി 31 ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതായാണ്.
ഹഫേസ് റഹ്മാന് ആയുധപ്രയോഗത്തിലും സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും പ്രത്യേകപരിശീലനം ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരെയുള്ള ജിഹാദിപ്രവര്ത്തനങ്ങളിലും ഹഫേസ് സന്നദ്ധപ്രവര്‍ത്തകനായിരുന്നു. സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിലും ഇയാള്‍ പങ്കെടുത്തിരുന്നതായാണ് സൂചന. ഇതിനായി ബാലകോട്ടെ ജെയ്ഷെ മുഹമ്മദിന്റെ കേന്ദ്രത്തില്‍ ഇയാള്‍ തീവ്രപരിശീലനം നേടിയിരുന്നുവെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്.
പരിശീലനത്തിന് ശേഷം ജെയ്ഷെ പ്രവര്‍ത്തകര്‍ക്കൊപ്പം ഹഫേസ് അഫ്ഗാനിസ്ഥാനിലേക്ക് നീങ്ങിയെന്നും താലിബാന് വേണ്ടിയും ഇയാള്‍ സേവനം നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു. പാകിസ്താനിലെ തീവ്ര മതനേതാക്കളുടെ സ്വാധീനത്തിലാണ് ഹഫേസ് താലിബാനിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
യുഎസ് സൈനികരഹസ്യങ്ങള്‍ ചോര്‍ത്തി പ്രസിദ്ധപ്പെടുത്തുന്ന വിക്കിലീക്ക്സാണ് 2004 ലെ ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിട്ടത്. ലോകത്തിലെ ഏറ്റവും പ്രധാനഭീകരസംഘടനയാണ് ജെയ്ഷെ മുഹമ്മദെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ പാകിസ്താനാണ് നല്‍കിയതെന്നും യുഎസ് രഹസ്യവിഭാഗം ഈ റിപ്പോര്‍ട്ടില്‍ ശക്തമായി അപലപിക്കുന്നു.