വാഷിങ്ങ്ടണ്‍: ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള രണ്ടാംവട്ട കൂടിക്കാഴ്ച 27, 28 തീയതികളില്‍ വിയറ്റ്നാമില്‍ നടക്കും. കഴിഞ്ഞ വര്‍ഷം സിംഗപ്പുരിലായിരുന്നു ആദ്യ ഉച്ചകോടി. യുഎസ് കോണ്‍ഗ്രസിലാണ് രണ്ടാം ഉച്ചകോടിയുടെ വിവരം ട്രംപ് പ്രഖ്യാപിച്ചത്. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലോ തീരദേശ ടൂറിസം നഗരമായ ഡാ നാങ്ങിലോ ആയിരിക്കും ഉച്ചകോടി. വിയറ്റ്നാം യുഎസിനും ഉത്തരകൊറിയയ്ക്കും നയതന്ത്ര ബന്ധമുള്ള രാജ്യമാണ്.
ഉത്തരകൊറിയയുടെ ആണവനിരായുധീകരണ പ്രക്രിയയ്ക്കു തുടക്കമിടാനുള്ള ചര്‍ച്ചകളാണ് വിയറ്റ്നാമില്‍ ഉണ്ടാവുക. ഉത്തരകൊറിയ സിംഗപ്പുരില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ആണവ, മിസൈല്‍ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും കൈവശമുള്ള ആണവായുധ ശേഖരം നശിപ്പിക്കാന്‍ അവര്‍ സമ്മതിച്ചിട്ടില്ല. കൊറിയയുടെ മിസൈല്‍ വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും 15 മാസമായി നിര്‍ത്തിയിരിക്കുകയാണെന്നും കിമ്മുമായി നല്ല ബന്ധമാണെന്നും ട്രംപ് യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. ഉത്തരകൊറിയയുമായുള്ള ചര്‍ച്ച തന്റെ നേട്ടമായും അദ്ദേഹം എടുത്തുകാട്ടി. ‘ഞാന്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ യുഎസ് ഇപ്പോള്‍ കൊറിയയുമായി വലിയൊരു യുദ്ധത്തിലായിരുന്നേനെ’ -ട്രംപ് പറഞ്ഞു.
ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തരകൊറിയയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഫലപ്രദമല്ലെന്നും അതിനെ മറികടന്ന് അവര്‍ എണ്ണ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുകയും കല്‍ക്കരി വില്‍ക്കുകയും ആയുധശേഖരണം നടത്തുകയും ചെയ്യുന്നുണ്ടെന്നും യുഎന്‍ വിദഗ്ധ സംഘം പറഞ്ഞു. യുഎന്‍ ഉത്തരകൊറിയയുടെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ അതേപടി നിലവിലുണ്ടെന്നും യുഎസ് ആക്രമണം ഭയന്ന് അവ വിമാനത്താവളങ്ങളിലും മറ്റുമായി ഒളിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.