ജറുസലേം: പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇസ്രായേലില്‍ തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനം. നെതന്യാഹു സര്‍ക്കാര്‍ സഖ്യ കക്ഷികളുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ സമ്മതിച്ചത്. ചര്‍ച്ചയില്‍ ഏപ്രില്‍ ഒന്‍പതിന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. സഖ്യ സര്‍ക്കാര്‍ ഒന്നിച്ചാണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
കേവലം 61 സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തില്‍ നിലവില്‍ 120 സീറ്റിലാണ് നെതന്യാഹു ഭരിക്കുന്നത്. പൗരന്മാര്ക്ക് നിര്‍ബന്ധിത സൈനിക സേവനം ബാധകമാക്കുന്ന നിയമം കൊണ്ടുവന്നത് സഖ്യത്തില്‍ പ്രശ്നം കൂടുതല്‍ വഷളാക്കി. കൂടാതെ ഈയിടെയായുള്ള അഴിമതി ആരോപണങ്ങളും നെതന്യാഹുവിന് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന മട്ടിലാണ് അദ്ദേഹം.
മുമ്പ് നെതന്യാഹു തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നതിനെ എതിര്‍ത്തിരുന്നു. 2015ലാണ് നിലവിലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. 2019 മെയ് വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നാല്‍ ഏറ്റവും അധികം കാലം ഇസ്രായേലിന്റെ പ്രധാനമന്ത്രി പദം വഹിച്ചയാളെന്ന റെക്കോര്‍ഡ് നെതന്യാഹുവിന് സ്വന്തമാകും. വരുന്ന തെരഞ്ഞെടുപ്പിലും ലികുഡ് പാര്‍ട്ടിയും സഖ്യ കക്ഷികളും വിജയിക്കുമെന്ന പ്രതീക്ഷ മുറുകെ പിടിച്ചിരിക്കുകയാണ് അദ്ദേഹം.