ജറുസലേം: ഗാസയില്‍ വെടി നിര്‍ത്തലിന് ധാരണയായി. ഇസ്രായേലിന്റെ കടന്നാക്രമണം ഗാസയില്‍ രണ്ടുവര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായതില്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതോടെയാണ് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ മേഖലയില്‍ വെടിനിര്‍ത്തലിന് ധാരണയായത്. മധ്യസ്ഥധാരണയെ ഇസ്രായേല്‍ മാനിക്കുന്നിടത്തോളം പ്രതിരോധനീക്കം നിര്‍ത്തിവയ്ക്കുമെന്ന് ഹമാസ് അടക്കമുള്ള പാലസ്തീന് പോരാട്ട സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
എന്നാല്‍ വെടിനിര്‍ത്തല്‍ ധാരണ ഇസ്രായേലില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവച്ചു. പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു ഹമാസിന് കീഴടങ്ങിയെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്ദോര്‍ ലിബെര്മന് രാജിവെച്ചു. നെതന്യാഹുവിന്റെ ഭരണമുന്നണിയില്‍ നിന്നും ലിബെര്‍മാന്റെ പാര്‍ട്ടി പിന്മാറി. ഇതോടെ ഭരണസംഖ്യത്തിന് പാര്ലമെന്റലെുള്ള ഭൂരിപക്ഷം ഒന്നായി ചുരുങ്ങി. പാര്‍ലമെന്റ് പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്തണമെന്നും ലിബര്‍മാന്റെ പാര്‍ട്ടി ആവശ്യപ്പെട്ടു.
അതേസമയം, ലിബര്‍മാന്റെ രാജി പലസ്തീന് ജനത ആഘോഷമാക്കി. വെടിനിര്‍ത്തല്‍ കരാര്‍ പാലസ്തീന് ലഭിച്ച രാഷ്ട്രീയവിജയമായി കണക്കാക്കുന്നു. 2014ലെ ഇസ്രായേലി കടന്നാക്രമണത്തിന് സമാന അന്തരീക്ഷമാണ് കഴിഞ്ഞ രണ്ടുദിവസം ഗാസ മുനമ്പില്‍ നിലനിന്നത്. 15 പാലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടു. എന്നാല്‍, ഹമാസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ നീക്കം നടത്തിയതോടെയാണ് വെടിനിര്‍ത്തല്‍ കരാറിന് വഴിതുറന്നത്.