കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയ്ക്കു പിന്തുണയുമായി പാര്‍ലമെന്റ് സ്പീക്കര്‍ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ കരു ജയസൂര്യ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കു കത്തയച്ചു.
പാര്‍ലമെന്റ് അടിയന്തരമായി ചേരുന്നതു തടയാനായി പാര്‍ലമെന്റിനെ മരവിപ്പിച്ചതു ചോദ്യം ചെയ്ത സ്പീക്കര്‍, ഇതു രാജ്യത്തിനു വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കുറ്റപ്പെടുത്തി. വിക്രമസിംഗെയ്ക്കു ജനങ്ങളുടെ പിന്തുണയുണ്ടെന്ന് സ്പീക്കര്‍ കത്തില്‍ അവകാശപ്പെടുന്നു. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) ക്കാരനാണു സ്പീക്കര്‍ കരു ജയസൂര്യ.
വെള്ളിയാഴ്ച രാജപക്സയെ നിയമിച്ച പ്രസിഡന്റ് സിരിസേന വിക്രമസിംഗെയെ പുറത്താക്കിയും രാജപക്സയെ നിയമിച്ചുംകൊണ്ടുള്ള വിജ്ഞാപനങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതിനു ശേഷമാണു പാര്‍ലമെന്റ് മരവിപ്പിച്ചത്. അതേസമയം, നീക്കംചെയ്യപ്പെട്ട പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഭൂരിപക്ഷ പിന്തുണ അവകാശപ്പെടുന്നു. പുതിയ പ്രധാനമന്ത്രി മഹിന്ദ രാജപക്സയ്ക്ക് മന്ത്രിസഭ രൂപവത്കരിക്കാനായിട്ടില്ല.
പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കാന്‍ രാജപക്സയ്ക്കു സമയം കിട്ടാനാണു പാര്‍ലമെന്റ് മരവിപ്പിച്ചതെന്നു വിമര്‍ശനമുണ്ട്. 225 അംഗ പാര്‍ലമെന്റില്‍ 95 പേരേ ഇപ്പോള്‍ രാജപക്സയെ അനുകൂലിക്കുന്നുള്ളു. ഭരണഘടനാ കോടതിയിലെ ഭൂരിപക്ഷം സിരിസേനയ്ക്കും രാജപക്സയ്ക്കും എതിരാണെന്നാണു സൂചന.
ഈയിടെ സിരിസേന ശിപാര്‍ശചെയ്ത രണ്ടു ജഡ്ജിമാരുടെ നിയമനം ഭരണഘടനാ കോടതി തള്ളിക്കളഞ്ഞിരുന്നു. സമയം ലഭിച്ചാല്‍ എതിര്‍പാര്‍ട്ടികളെ പിളര്‍ത്തി പിന്തുണ കൂട്ടാന്‍ രാജപക്സ ശ്രമിക്കുമെന്നാണു കരുതുന്നത്. 225 അംഗ പാര്‍ലമെന്റില്‍ സിരിസേനയുടെയും രജപക്സയുടെയും പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ 95 അംഗങ്ങളേ ഉള്ളൂ. ഭൂരിപക്ഷത്തിന് 113 വേണം.
വിക്രമസിംഗെയുടെ പാര്‍ട്ടിക്ക് 106 പേരുണ്ട്. ചെറുപാര്‍ട്ടികള്‍ മിക്കതും രാജപക്സയ്ക്കെതിരാണ്. തമിഴ് പാര്‍ട്ടികള്‍ക്ക് 17 അംഗങ്ങള്‍ ഉണ്ട്. ഒരു മുസ്ലിം കോണ്‍ഗ്രസുകാരനുമുണ്ട്. ഈ 18 പേരും രാജപക്സയെ പിന്താങ്ങില്ലെന്നു പ്രഖ്യാപിച്ചുകഴിഞ്ഞു. അതായതു രാജപക്സയ്ക്കു ഭൂരിപക്ഷ പിന്തുണ കിട്ടണമെങ്കില്‍ യുഎന്പിഎയെ പിളര്‍ത്തണം.