ശ്വാസത്തിന്റെ നേര്കണങ്ങള് പോലും തിരിച്ചറിയാന്‍ ഒരു ഭാര്യയ്ക്ക് തിരിച്ചറിയും എന്നത് സത്യമാവുകയാണ് ആഷ്ലി എന്ന യുവതിയിലൂടെ. ഉറക്കത്തിനിടയിലാണ് പ്രിയതമന്റെ ശ്വാസം വലിയിലെ വ്യത്യാസം തിരിച്ചറിഞ്ഞത്. നോക്കിയപ്പോഴാണ് ഹൃദയാഘാതം വന്ന് പിടയുകയായിരുന്നു ഭര്‍ത്താവ് ആന്‍ഡ്രൂസ്. ഉടനെ തന്നെ അവള് 911ലേക്ക് വിളിച്ചു. പാരാമെഡിക്സ് എത്തുന്നത് വരെ സിപിആര്‍ നല്‍കാനായിരുന്നു അവിടെ നിന്ന് ലഭിച്ച നിര്‍ദേശം. പൂര്ണഗര്ഭിണിയായിരുന്ന ആഷ്ലി ഉടന്‍ തന്നെ സിപിആര്‍ ചെയ്തുതുടങ്ങി.
ഉടന്‍തന്നെ പാരാമെഡിക്സും വീട്ടിലെത്തി. ആന്‍ഡ്രൂവിനെ ഉടന്‍ തന്നെ യുണൈറ്റഡ് ഹോസ്പിറ്റലില്‍ എത്തിച്ചു. തുടര്‍ന്ന് 24 മണിക്കൂറോളം മെഡിക്കല്‍ ഇന്‍ഡ്യൂസ്ഡ് കോമയിലായിരുന്നു ആന്‍ഡ്രൂ. തലച്ചോറിന് ക്ഷതം വരാതിരിക്കാനായി ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ നേരത്തേക്ക് ആന്‍ഡ്രൂവിന്റെ ശരീരം 91 ഡിഗ്രി തണുപ്പിക്കുകയും ചെയ്തു. പക്ഷേ ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാനില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. അവസാനമായി ഒരുനോക്കുകാണാന്‍ ആന്‍ഡ്രൂവിന്റെ ബന്ധുക്കള്‍ ആശുപത്രിയിലെത്തി. ആഷ്ലിയും തന്റെ പിറ്റേന്നത്തെ അഡ്മിഷന് അപ്പോയ്മെന്റ് റദ്ദുചെയ്തു. ആന്‍ഡ്രൂ കണ്ണുതുറക്കാതെ കുഞ്ഞിന് ജന്മ നല്‍കാനാകില്ലെന്ന് അവള് മനസ്സില്‍ കരുതിയിരുന്നു.
ഒക്ടോബര്‍ 17ന് ഒരുമണിയോടെ ഡോക്ടര്‍മാര്‍ ആന്‍ഡ്രൂവിന്റെ ശരീരം സാധാരണ താപനിലയിലേക്കെത്തിച്ചു. സെഡേറ്റീവുകള്‍ നീക്കി. ആന്‍ഡ്രൂ കണ്ണുകള്‍ തുറന്നു. കൈവിരലുകളും കാല്‍വിരലുകളും അനക്കാനുള്ള നഴ്സിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്തു. അത് ഒരു വലിയ പ്രതീക്ഷയായിരുന്നു. പതിയെ ആന്‍ഡ്രൂ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തൊട്ടടുത്ത ദിവസം പ്രസവത്തിനായി ആഷ്ലിയെ അഡ്മിറ്റ് ചെയ്തു. സിസേറിയന് ആവശ്യമായി വന്നതിനാല്‍ മകന്റെ ജനനം വീഡിയോ ചാറ്റിലൂടെയാണ് ആന്‍ഡ്രൂ കണ്ടത്. കുറച്ചുനിമിഷങ്ങള്‍ക്കകം മകനെ അയാളുടെ അടുത്ത് എത്തിക്കുകയും ചെയ്തു.
ആശുപത്രിയില്‍ മകനെ ചേര്‍ത്തുപിടിച്ച് ആന്‍ഡ്രൂ ഇരിക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഇരുവരും വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിനെ തക്ക സമയത്ത് രക്ഷിച്ച ആഷ്ലിയെ അഭിനന്ദനങ്ങള്‍ കൊണ്ടുപൊതിയുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. ഒരു കെട്ടുകഥ പോലെ ഭീതി നിറഞ്ഞ ആ രണ്ടുദിനങ്ങളെ ഒരു വലിയ നിശ്വസത്തോടെയല്ലാതെ ഇവര്‍ക്ക് ഓര്‍ക്കാന്‍ പോലും കഴിയുന്നില്ല. മിനസോട്ടയിലാണ് ഇവരുടെ താമസം.