കൊളംബോ: ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) തന്നെ വധിക്കാന്‍ പദ്ധതിയിട്ടതായുള്ള ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
ശ്രീലങ്കയുമായി നിലവിലുള്ള ബന്ധത്തില്‍ ആശങ്കപ്പെടാന്‍ യാതൊന്നുമില്ലെന്നു മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ഇപ്പോഴും മികച്ച രീതിയിലുള്ള സൗഹൃദമാണ് ഇരുരാജ്യങ്ങളും തമ്മില്‍. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഏതാനും ദിവസങ്ങള്‍ക്കകം ഡല്‍ഹി സന്ദര്‍ശിക്കുമെന്നും രവീഷ് പറഞ്ഞു.
റോ തന്നെ വധിക്കാന്‍ ശ്രമിച്ചെന്നും, ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിവുണ്ടാകണമെന്നില്ലെന്നും സിരിസേന പ്രതിവാര മന്ത്രിസഭായോഗത്തില്‍ പറഞ്ഞതായി വാര്‍ത്ത പ്രചരിച്ചിരുന്നു.എന്നാല്‍ ഇതു സത്യമല്ലെന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രസ്താവനയിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ഇക്കാര്യം സംസാരിച്ചെന്നു ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫിസും നേരത്തേ വ്യക്തമാക്കി.
ചര്‍ച്ചയും ഭീകരവാദവും ഒന്നിച്ചു പറ്റില്ല, അതിനാലാണു പാക്കിസ്ഥാന്റെ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതെന്നും രവീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റഫാല്‍ വിഷയത്തില്‍ ഫ്രാന്‍സുമായുള്ള ബന്ധം തകരില്ല. ഫ്രാന്‍സ് ഇന്ത്യയുടെ നിര്‍ണായക പങ്കാളിയായി തുടരും.
ഇറാനെതിരെ യുഎസ് ഉപരോധം ഇന്ത്യയെ വേദനിപ്പിക്കാനല്ലെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് യുഎസിനെ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപെയോ ഉചിതമായ മറുപടി വൈകാതെ നല്‍കുമെന്നാണു കരുതുന്നതെന്നും രവീഷ് പറഞ്ഞു.
‘മന്ത്രി എം.ജെ.അക്ബര്‍ രാജിവച്ചു, പ്രസ്താവനയുമിറക്കി. ഇക്കാര്യത്തില്‍ എനിക്കൊന്നും പറയാനില്ല. ഇന്ത്യയിലെത്തിയ ശേഷം ഔദ്യോഗിക യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. അതിനിടെ വിദേശകാര്യ മന്ത്രി സുഷമാസ്വരാജുമായി കൂടിക്കാഴ്ച നടത്തിയോ എന്നുമറിയില്ല’- മീ ടൂ ആരോപണത്തെത്തുടര്‍ന്നുള്ള മന്ത്രിയുടെ രാജിവിവാദത്തെപ്പറ്റി രവീഷ് വ്യക്തമാക്കി.
ശ്രീലങ്ക-റോ വിവാദമിങ്ങനെ:
കഴിഞ്ഞമാസമാണു അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ നമല്‍ കുമാര, സിരിസേനയെയും ലങ്കയുടെ പ്രതിരോധ സെക്രട്ടറി ഗോതബയ രാജപക്ഷെയെയും വധിക്കാനുള്ള പദ്ധതിയെപ്പറ്റി തനിക്കറിയാമെന്ന് അവകാശപ്പെട്ടത്. കുമാരയെ സിഐഡി ചോദ്യം ചെയ്തു. പിന്നാലെ മലയാളിയായ എം. തോമസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തതായി ലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇക്കാര്യം ശക്തമായി നിഷേധിച്ചുകൊണ്ട് ശ്രീലങ്കന്‍ ഭരണകൂടം പ്രസ്താവനയിറക്കി. മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നു മാധ്യമ മന്ത്രി മംഗള സമരവീര കുറ്റപ്പെടുത്തുകയും ചെയ്തു.
അറസ്റ്റിലായ മലയാളി, തന്നെ വധിക്കാനെത്തിയ റോ ഏജന്റാണെന്നു സിരിസേന പറഞ്ഞെന്നായിരുന്നു ആരോപണം. ‘അത് ഇന്ത്യന്‍ പ്രധാനമന്ത്രി അറിഞ്ഞിട്ടുണ്ടാവില്ല. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അങ്ങനെയാണ്. സമാനമായ ലക്ഷ്യങ്ങള്‍ സിഐഎയ്ക്കുണ്ടെങ്കില് ട്രംപ് അറിയണമെന്നില്ല’. എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു.
കൊളംബോ തുറമുഖവികസനവുമായി ബന്ധപ്പെട്ട കാബിനറ്റ് രേഖയുടെ ചര്‍ച്ചയ്ക്കിടെ, ഇതിന്റെ പേരില്‍ ശ്രീലങ്കന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മില്‍ കടുത്ത വാഗ്വാദം നടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കിഴക്കന്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ വികസനത്തിന് ഇന്ത്യയെ പങ്കാളിയാക്കുന്നതിനെ സിരിസേന ശക്തമായി എതിര്‍ത്തെന്നും എന്നാല്‍, ന്യൂഡല്‍ഹിയുടെ പങ്കാളിത്തം നേരത്തെ വാഗ്ദാനം ചെയ്തിട്ടുള്ളതാണെന്നും അത് ഒഴിവാക്കാനാവില്ലെന്ന് വിക്രമസിംഗെ മറുപടി പറഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.സിരിസേനയുടെ എതിര്‍പ്പു സംബന്ധിച്ച വാര്‍ത്തയും വ്യാജമാണെന്നാണു സൂചന.
വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും സിരിസേനയുടെ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യകക്ഷിഭരണമാണു ലങ്കയിലേത്. മുന്നണി വിടാന്‍ സിരിസേനയ്ക്കുമേല്‍ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം കടുത്ത സമ്മര്‍ദം ചെലുത്തുന്നതായും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. വിക്രമസിംഗെയുടെ മന്ത്രിസഭ വിട്ട സിരിസേനയുടെ വിശ്വസ്തരായ 16 നേതാക്കളാണു നീക്കത്തിനു പിന്നില്‍.
മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്ഷെയും സിരിസേനയും തമ്മില്‍ ഇതിനിടെ ചര്‍ച്ച നടന്നിരുന്നു. പാര്‍ലമെന്റ് പിരിച്ചുവിട്ടു പുതിയ തിരഞ്ഞെടുപ്പു നടത്തണമെന്നാണു രാജപക്ഷെയുടെ ആവശ്യം.