ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുനാമിയിലും ഭൂകമ്പത്തിലും മരണം 1500 കവിഞ്ഞു. ശ്മശാന ഭൂമിയായി മാറുകയാണ് നഗരം. അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് സേന. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 1558 പേരാണ് ഇതുവരെ മരിച്ചത്.
ഇന്തോനേഷ്യന്‍ ദ്വീപായ സുലാവേസിയിലെ വടക്കന്‍ പലുവില്‍ സെപ്തംബര്‍ 28 നാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതിന് പിന്നാലെ ആറ് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരകള്‍ ആഞ്ഞടിക്കുകയായിരുന്നു. ദുരിതമേഖലകളില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമവും ഭക്ഷണക്ഷാമവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച് വരികയാണ്. അതേസമയം അടിയന്തര സഹായമായി ഐക്യരാഷ്ട്ര സഭ, ഇന്തോനേഷ്യന്‍ ദുരിതാശ്വാസ നിധിയിലേക്ക് 1.5 കോടി ഡോളര്‍ അനുവദിച്ചു. . 66000 വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ഇന്റര്‍നെറ്റ് വൈദ്യുതി ബന്ധങ്ങള്‍ താറുമാറാകുകയും ചെയ്തു. പലുവില്‍ വ്യാഴാഴ്ചയോടെ വൈദ്യുതി ബന്ധങ്ങള്‍ പുനസ്ഥാപിച്ചു.