പാലു: സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പങ്ങളിലും സുനാമിയിലും മരിച്ചവരെ കൂട്ടത്തോടെ മറവു ചെയ്യാന്‍ ആരംഭിച്ചു. പാലുവിലെ കുന്നിന് മുകളില്‍ 1,300 പേരെ മറവുചെയ്യാനുള്ള വലിയ കുഴിമാടമാണ് തയാറാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍ ഇവിടേക്ക് ട്രക്കുകളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് 100 മീറ്റര്‍ വീതിയിലാണ് കുഴിയെടുത്തിരിക്കുന്നത്. ദുരന്തത്തില്‍ ഇതുവരെ 844 പേര് മരിച്ചതായാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇതിലേറെ പേര് മരിച്ചതായാണ് കരുതുന്നത്. റോഡുകളിലും കെട്ടിടാവശിഷ്ടങ്ങളിലുമെല്ലാം മൃതദേഹങ്ങള്‍ കിടക്കുന്നുണ്ട്.
പാലുവിലെ ആശുപത്രിമുറ്റത്ത് ഡസന്‍കണക്കിനു മൃതദേഹങ്ങള്‍ കാണപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ചെളിക്കടിയിലും അനേകം പേര് കുടുങ്ങിയതായും കരുതുന്നു. കാണാതായ ആയിരങ്ങളേക്കുറിച്ച് ഇനിയും വിവരമില്ല. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ദുരന്തമേഖലകളില്‍ പലയിടത്തും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായിട്ടില്ല. മതിയായ യന്ത്രസംവിധാനങ്ങളില്ലാത്തത് തെരച്ചിലിനെ ബാധിക്കുന്നുണ്ട്. ആശയവിനിമയ സംവിധാനങ്ങള്‍ അപ്പാടെ തകര്‍ന്നതും പ്രശ്നം സൃഷ്ടിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മേഖലകളില്എത്തിച്ചേരുമ്പോള് മരണസംഖ്യ ഇനിയും ഉയരും. അന്തിമ മരണസംഖ്യ ആയിരങ്ങള്‍ വരുമെന്നാണ് വൈസ് പ്രസിഡന്റ് ജൂസുഫ് കല്ല കഴിഞ്ഞദിവസം പറഞ്ഞത്.
ഭക്ഷണവും വെള്ളവും ലഭിക്കാതായതോടെ ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കാന്‍ തുടങ്ങി. ഭക്ഷണവും വെള്ളവും ഇന്ധനവുംമാണ് പ്രധാനമായും കൊള്ളയടിച്ചത്. ഭൂകമ്പത്തെ തുടര്‍ന്ന് ജയിലില്‍നിന്ന് 1,200 തടവുകാര്‍ പുറത്തുചാടിയ സംഭവും ഉണ്ടായി.
സുലവേസിയുടെ തലസ്ഥാനമായ പാലുവിലും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തോട് അടുത്ത ഡോംഗാല പട്ടണത്തിലും സര്‍വനാശമാണ് കാണുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തകര്‍ന്നടിഞ്ഞ ഭവനങ്ങളും കെട്ടിടങ്ങളും കടപുഴകിയ മരങ്ങളും ചിതറിക്കിടക്കുന്ന വാഹനങ്ങളും കാണാം. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
ദുരന്തത്തെ അതിജീവിച്ചവര്‍ മുളകൊണ്ടുള്ള താത്കാലിക കൂടാരങ്ങളിലും തുറന്ന സ്ഥലങ്ങളിലുമൊക്കെയാണ് കഴിച്ചുകൂട്ടുന്നത്. ഭൂകമ്പത്തില്‍ ദുര്‍ബലമായ കെട്ടി ടങ്ങള്‍ക്കു സമീപം കഴിച്ചുകൂട്ടാന്‍ വലിയ ഭയമാണ്.
7.5 തീവ്രതയുള്ള ഭൂകമ്പവും തുടര്‍ചലനങ്ങളുമാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. 20 അടി ഉയരമുള്ള സുനാമി തിരമാലകളും തുടര്‍ന്നുണ്ടായി.