കൂടുതല്‍ സുരക്ഷയുറപ്പാക്കാനാണെന്നും വെരിഫിക്കഷനു വേണ്ടിയാണെന്നും ഒക്കെ പറഞ്ഞു വാങ്ങുന്ന ഉപയോക്താവിന്റെ ഫോണ്‍ നമ്പര്‍ പോലും തങ്ങള്‍ പരസ്യദാതാക്കള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഫെയ്സ്ബുക്കിന്റെ കുറ്റസമ്മതം. ലോകത്തെ സാമൂഹ്യമാധ്യമ ഭീമനായ ഫെയ്സ്ബുക്കിന്റെ ഈ ശരിവയ്ക്കലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
അമേരിക്കയിലെ രണ്ടു സര്‍വകലാശാലകള്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ടു-ഫാക്ടര്‍ ഒതന്റിക്കേഷന്‍ എന്നു പറഞ്ഞു വാങ്ങുന്ന മൊബൈല്‍ നമ്പര്‍ പോലും ‘ഉപയോക്താവിനെ അറിഞ്ഞ്’ പരസ്യം നല്‍കാനായി കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതു പിന്നീട് കമ്പനി ശരിവയ്ക്കുകയായിരുന്നു. ടു-ഫാക്ടര്‍ ഓതന്റിക്കേഷനന് സുരക്ഷ ഇരട്ടിപ്പിക്കാനാണ് എന്നാണ് വയ്പ്പ്.
രണ്ടാമതൊരു സുരക്ഷാ വലയം കൂടെ ഇതുനല്കുമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. കോഡുകളും പാസ്വേഡുകളും മറ്റും മൊബൈല്‍ നമ്പറിലേക്ക് ടെക്സ്റ്റ് സന്ദേശമായി അയയ്ക്കാനാണ് എന്നാണ് പറഞ്ഞിരുന്നത്. അത് വളരെ സൗകര്യമായി ഉപയോക്താക്കള്‍ക്കു തോന്നുകയും ചെയ്തു. പുതിയ പഠനങ്ങള്‍ പ്രകാരം ഫെയ്സ്ബുക്ക് അക്കൗണ്ട് സുരക്ഷിതമാക്കല്‍ മാത്രമായിരുന്നില്ല അതിലൂടെ ലക്ഷ്യമിട്ടത്.
മൊബൈല്‍ നമ്പര്‍ വഴി വ്യക്തമായി ഒരാളെയറിഞ്ഞ് പരസ്യം നല്കുന്നതില് പരസ്യക്കമ്പനികളെ സഹായിച്ചിരുന്നു എന്ന് പഠനം പറയുന്നു. ഫെയ്സ്ബുക്കില്‍ ഏര്‍പ്പെടുത്താവുന്ന ചെറുതും വലുതുമായ എല്ലാ സുരക്ഷാ കണ്ട്രോളുകളും ഒരാള്‍ ഉപയോഗിച്ചാല്‍ പോലും പരസ്യക്കാര്‍ക്ക് വേണമെങ്കില്‍ ഉപയോക്താവിനെ അറിയാന്‍ സാധിച്ചിരുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. വ്യക്തിയെ തിരിച്ചറിയാനുതകുന്ന വിവരം (personally identifying information (PII) ഫെയ്സ്ബുക്ക്, വാട്സാപ്, മെസഞ്ചര്‍ സര്‍വീസ് എന്നിവയില്‍ നിന്ന് പരസ്യക്കാര്‍ക്കു ലഭിച്ചിരുന്നുവെന്നാണ് അവര്‍ കണ്ടെത്തിയത്.
എല്ലാം എളുപ്പമാക്കാന്‍ എന്ന വ്യാജേന വാങ്ങുന്ന കോണ്ടാക്ട് ലിസ്റ്റും പരസ്യക്കാര്‍ക്ക് ഉപയോഗിക്കാനായിരുന്നുവെന്ന് പഠനം പറയുന്നു. കോണ്ടാക്ട്സ് അപ്ലോഡു ചെയ്തു നല്‍കുക വഴി, മനപ്പൂര്‍വ്വമല്ലെങ്കില്‍ കൂടി, ഉപയോക്താവിന് സ്വന്തം കൂട്ടുകാരെക്കൂടെ പരസ്യക്കാര്‍ക്ക് ഇട്ടു കൊടുക്കേണ്ടി വരുന്നു.
കോണ്ടാക്ട്സ് സിങ്കു ചെയ്യുക വഴി ലഭിക്കുന്ന നമ്പറുകള്‍ ഷെയര്‍ ചെയ്തതിനെ പറ്റി പഠനത്തില്‍ പ്രത്യേകം പരാമര്‍ശമുണ്ട്. അവ ഉപയോക്താവിന്റേതല്ല എന്നതു മാത്രമല്ല, അവയില്‍ ചിലര്‍ അയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ഉണ്ടാകണമെന്നുമില്ല. പേഴ്സണലി ഐഡെന്റിഫൈയങ് ഇന്‍ഫൊര്‍മേഷന്‍ കേന്ദ്രീകരിച്ചുള്ള പരസ്യങ്ങള്‍ നല്കാന് ഇവയും ഉപയോഗിച്ചിരിക്കുന്നു.
ഒരാള്‍ ഒരിക്കലും ഫെയ്സ്ബുക്കിന് നല്‍കാത്ത വിവരം ഉപയോഗിച്ചു പോലും (‘shadow’ sources of data) പരസ്യത്തിലൂടെ കമ്പനികള്‍ പണമുണ്ടാക്കി. അതായത് ഒരു ഉപയോക്താവ് തന്റെ കോണ്ടാക്ട് അപ്ലോഡു ചെയ്തു നല്കുമ്പോള് ലഭിക്കുന്ന ചില നമ്പറുകാര്‍ക്ക് ഫെയ്സ്ബുക്ക് അക്കൗണ്ടില്ലെന്നിരിക്കട്ടെ. ആ ആളുകളെപോലും ലക്ഷ്യം വച്ച് പരസ്യങ്ങള്‍ നല്കാന് കമ്പനിക്കും പരസ്യക്കാര്‍ക്കും സാധിച്ചിരുന്നു.
ഉപയോക്താക്കള്‍ നല്കുന്ന വിവരം അവര്‍ക്ക്, പരസ്യങ്ങളടക്കം, കൂടുതല്‍ വൈയക്തികമായ അനുഭവം നല്കാന് ഉപയോഗിച്ചിട്ടുണ്ട് എന്ന് ഒരു ഫെയ്സ്ബുക് വക്താവ് പറഞ്ഞു.
ഫെയ്സ്ബുക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ കൂടെ കടന്നു പോകുകയാണ്. ഉപയോക്താക്കളില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നില്ല എന്ന ആരോപണമാണ് കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ലോകവ്യാപകമായി ഫെയ്സ്ബുക്കിന്റെ ചെയ്തികള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.
സ്വകാര്യ ഡേറ്റ ശേഖരിച്ച് കേംബ്രിജ് അനലിറ്റിക്ക പോലെയുള്ള കമ്പനികള്‍ക്കു നല്‍കുന്നുവെന്നും തിരഞ്ഞെടുപ്പുകളെയും ബ്രെക്സിറ്റ് പോലെയുള്ള പ്രാധാന്യമുള്ള കാര്യങ്ങളില്‍ പോലും അവ ഉപയോഗിക്കപ്പെട്ടിരിക്കാമെന്നുമുള്ള ആരോപണങ്ങളാണ് കമ്പനി നേരിടുന്നത്. ഇതേ തുടര്‍ന്ന് സ്വകാര്യത സംരക്ഷിക്കപ്പെടുന്നില്ല എന്നു തോന്നിയ ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ലോകം മുഴുവന്‍ കമ്പനി നേരിടുകയും ചെയ്യുകയാണ്