അലക്സാഡ്രിയ: എതിര്‍പ്പുകളെല്ലാം മറികടന്ന് ഏറെ വിവാദങ്ങള്‍ക്കും, ചര്‍ച്ചയ്ക്കും വഴിയൊരുക്കിയ ആ കറുത്ത കല്ലറ ഒടുവില്‍ തുറന്നു. പുരാതന നഗരമായ ഈജിപ്തിലെ അലക്സാഡ്രിയയില്‍ കണ്ടെത്തിയ കറുത്ത ശവകൂടീരം ആണ് തുറന്നത്. ഇതോടെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന പല ചോദ്യങ്ങളുടെയും ഉത്തരം കൂടിയാണ് ഇതിലൂടെ ലഭ്യമായത്. കല്ലറ തുറന്നാല്‍ ലോകവസാനം എന്ന കരകമ്പി നഗരങ്ങളില്‍ പടര്‍ന്നിരുന്നു. അതിനാല്‍ കല്ലറ തുറക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. വളരെ രഹസ്യമായിട്ടാണ് ഈജ്പ്തിലെ പുരാവസ്തു വിഭാഗം കല്ലറ തുറന്നത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് അലക്സാഡ്രിയ നഗരത്തിലെ പ്രാന്തപ്രദേശത്ത് പതിനാറടി താഴെയായി 8.6 അടി നീളവും അഞ്ച് അടി വീതിയുമുള്ള ഈ കല്ലറ കണ്ടെത്തിയത്. പുരാതന നഗരമായ അലക്സാഡ്രിയയില്‍ ഇത്തരം ഖനനങ്ങളില്‍ ശവകല്ലറകളും പുരാവസ്തുക്കളും കണ്ടെത്തുന്നത് സാധാരണമാണ്. എന്നാല്‍ അവയെല്ലാം തിരുത്തുന്നത് കല്ലറയുടെ നിറമാണ്. കറുത്ത ഗ്രാനൈറ്റില്‍ തീര്‍ത്തതാണ് ഈ ശവക്കല്ലറ. ഇത്തരത്തില്‍ കറുത്ത ശിലയില്‍ തീര്‍ത്ത കല്ലറ ആദ്യമായാണ് ഇവിടെ കണ്ടെത്തുന്നത്. ഈ കല്ലറയുടെ കണ്ടെത്തല്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
എതിര്‍പ്പുകളെല്ലാം മറികടന്ന് കല്ലറ തുറക്കും എന്ന തീരുമാനവുമായി ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മുന്നോട്ട് പോകും എന്ന് അറിയിച്ചു. സാധാരണയായി അലക്സാഡ്രിയയിലെ ഇത്തരം കല്ലറകളില്‍ മോഷ്ടാക്കള്‍ മുന്‍പേ മനസിലാക്കി കൊള്ളയടിക്കാറുണ്ട്. പക്ഷെ ഈ കല്ലറയില്‍ ഒരുതരത്തിലുള്ള ഇടപെടലും ഇല്ലായിരുന്നു. കല്ലറ തുറന്നിട്ടും ചിലര്‍ നടത്തുന്ന പ്രചരണം പോലെ ഒന്നും സംഭവിച്ചില്ലെന്ന് ഈജ്പ്തിലെ പുരാവസ്തു വിഭാഗം സൂപ്രീം കൗണ്‍സില്‍ തലവന്‍ മുസ്തഫ വാസിരി മാധ്യമങ്ങളോട് പ്രതികരിച്ചു. ഞാനാണ് ആദ്യം കല്ലറ പരിശോധിച്ചത്. എനിക്കിപ്പോഴും ഒരു കുഴപ്പവുമില്ല. ഞാന്‍ നിങ്ങളുടെ മുന്നില്ത്തന്നെയുണ്ടെന്ന് കല്ലറ തുറന്ന ഗവേഷകന് തുറന്നടിച്ചു.
ബിസി 305 മുതല്‍ 30 വരെയുള്ള കാലത്ത് നിര്‍മ്മിച്ചതാണ് കല്ലറയെന്നാണ് ആദ്യം പരിശോധനയില്‍ പറയുന്നത്. രാജകുടുംബാംഗങ്ങള്‍ക്കു വേണ്ടിയുള്ളവയാണ് ഇവയെന്ന് കരുതിയെങ്കിലും. എന്നാല്‍ അലക്സാഡ്രിയയിലെ രാജകുടുംബം വെളുത്ത കല്ലറകളാണ് ഇതുവരെ നിര്‍മ്മിച്ചതെന്ന ചരിത്രം നോക്കുമ്പോള്‍ ഇത് പുറത്തുള്ള ആരുടെയെങ്കിലും കല്ലറയാകാം എന്ന അനുമാനവും ഉണ്ട്. മൂന്നു മനുഷ്യരുടെ മമ്മികളായിരുന്നു ആ കറുത്ത കല്ലറയില്‍ കാത്തിരുന്നത്. അതില്‍ ഒരെണ്ണം സ്ത്രീയുടെയും മറ്റു രണ്ടെണ്ണം പുരുഷന്മാരുടെയും. ഏകദേശം 20 വയസ്സായിരുന്നു സ്ത്രീയ്ക്ക്. പുരുഷന്മാര്ക്ക് നാല്പതു വയസ്സിനടുത്തും.
പിന്നീടാണ് സുപ്രധാനമായ കണ്ടെത്തല്‍ നടത്തിയത്. കല്ലറയില്‍ സ്വര്‍ണത്തിന്റെ അംശം കണ്ടെത്തിയിരുന്നെങ്കിലും സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുള്ള മുഖാവരണം ഉണ്ടായിരുന്നില്ല. മരണാനന്തര ചടങ്ങുകളോട് അനുബന്ധിച്ചുള്ള ചെറുപ്രതിമകളോ ലോഹത്തകിടുകളോ കല്ലറയില്‍ കൊത്തിവച്ച കുറിപ്പുകളോ യാതൊന്നും കണ്ടെത്താനായില്ല. അതോടെയാണ് രാജകുടുംബത്തില്‍ നിന്നല്ല എന്നു വ്യക്തമായത്. കല്ലറയ്ക്കു ചുറ്റും പശിമയുള്ള കുമ്മായക്കൂട്ടുണ്ടായിരുന്നെങ്കിലും കല്ലറയുടെ കിഴക്കുവശത്തായി ഒരു ചെറിയ വിള്ളലുണ്ടായി. അതിലൂടെ ഒലിച്ചിറങ്ങിയ ചുവന്ന ദ്രാവകം മമ്മികളെ ജീര്‍ണാവസ്ഥയിലാക്കുകയും ചെയ്തു.
കണ്ടെത്തിയ മമ്മികള്‍ക്കെല്ലാം എത്ര പഴക്കമുണ്ടെന്നു തിരിച്ചറിയാനും കംപ്യൂട്ടര്‍ മോഡലിങ്ങിലൂടെ മുഖത്തിന്റെ ആകൃതിയും ഏകദേശ രൂപവും കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ ഗവേഷകര്‍ ആരംഭിച്ചു കഴിഞ്ഞു. അലക്സാണ്ട്രിയ മ്യൂസിയത്തിലേക്ക് മാറ്റുകയാണ് ഈ മൂന്നു മമ്മികളെയും. കല്ലറ കയ്റോയിലെ മിലിട്ടറി മ്യൂസിയത്തില്‍ സൂക്ഷിക്കും. അല്കാര്മിലി മേഖലയില്‍ മറ്റു കല്ലറകളുണ്ടോയെന്ന് സെന്‍സറുകളുപയോഗിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ്. മൂന്നു മമ്മികളിലെ സ്ത്രീയുടെ തലയോട്ടിയില്‍ വരെ മാരക ആയുധമുപയോഗിച്ച് മുറിപ്പെടുത്തിയതിന്റെ അടയാളമുണ്ട്. പുരുഷന്മാരിലൊരാളുടെ തലയോട്ടിയില്‍ കൂര്‍ത്ത ആയുധം തുളച്ചു കയറിയ അടയാളവുമുണ്ട്. ടോളമിയുടെ കാലത്താണ് ഇവര്‍ ജീവിച്ചിരുന്നിരുന്നതെന്നുമാണ് പ്രഥമിക നിഗമനം.