മാനന്തവാടി: വയനാട് ജില്ലയിലെ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലാ പൊലീസ് മേധാവിയും ക്വാറന്റീനിലായി. സ്റ്റേഷനിൽ നിന്നും കോവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിൽ എസ്പിയും ഉള്ളതിനെ തുടർന്നാണ് നടപടി.
എന്നാൽ ഔദ്യോഗിക സമ്പർക്ക പട്ടിക തയാറായിട്ടില്ല. മുൻ കരുതൽ എന്ന നിലയ്ക്കാണ് എസ്പിയെ ക്വാറന്റീനിലേക്ക് മാറ്റിയതെന്ന് അധികൃതർ സൂചിപ്പിച്ചു. ജില്ലയിൽ ജോലിയെടുത്ത 50 പൊലീസുകാരാണ് ക്വാറന്റീനിലേക്ക് മാറിയത്. ഡിവൈഎസ്പിയുടെ അടക്കം സാമ്പിൾ പരിശോധനാഫലം ഇന്ന് ലഭിക്കും.
പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാനന്തവാടി സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചു. പരാതികൾ നൽകാൻ സമീപത്തെ പൊലീസ് സ്റ്റേഷനെ ആശ്രയിക്കണം. ഇമെയിൽ വഴിയും പരാതി നൽകാവുന്നതാണ്. പിപിഇ കിറ്റ് ധരിച്ച രണ്ടു പൊലീസുകാരും ഒരു ആരോഗ്യപ്രവർത്തകനും മാത്രമാണ് സ്റ്റേഷനിൽ ഉണ്ടാവുക.
ഒഴിവാക്കാനാകാത്ത നടപടികൾ തീർക്കാനാണ് ഈ സംവിധാനം. സ്റ്റേഷൻ സമ്ബൂർണമായി അണുവിമുക്തമാക്കും. ജില്ലാ പൊലീസ് മേധാവി ക്വാറന്റീനിൽ ആയതോടെ, അഡീഷണൽ എസ്പിക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. വയനാട്ടിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. കോയമ്പേട് മാർക്കറ്റിൽ പോയി വന്ന ട്രക്ക് ഡ്രൈവറിൽ നിന്നും രോഗം ബാധിച്ചവരുടെ എണ്ണം ഇന്നത്തോടെ പത്തായി ഉയർന്നു. ഇയാളിൽ നിന്നും രോഗം പകർന്നയാളുമായി സമ്ബർക്കത്തിലേർപ്പെട്ട പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.