കൊച്ചി: മതവിദ്വേഷം പടർത്തുന്ന രീതിയിൽ വെണ്ണലക്ഷേത്രത്തിൽ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന് കുരുക്ക് മുറുകുന്നു. കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്.
പാലാരിവട്ടം വെണ്ണലയിൽ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ് പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയത്. ഈ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോർജ് വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.
അന്ന് പിസി ജോർജിന് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചത് തുണയായിരുന്നു. എന്നാൽ ആ കേസിന്റെ ജാമ്യത്തിൽ നിൽക്കെയാണ് സമാനമായ രീതിയിൽ വീണ്ടും വിദ്വഷ പ്രസംഗം പിസി ജോർജ് നടത്തിയത്.
പിസി ജോർജിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 153 എ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെണ്ണല മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ സമാപന പരിപാടിയിലായിരുന്നു പിസിയുടെ പ്രസംഗം. സംഭവത്തിൽ പാലാരിവട്ടം പോലീസ് പിസി ജോർജ്ജിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.