കൊച്ചി: ചരക്കുനീക്കത്തിനുള്ള ഭാരിച്ച ചെലവ് രാജ്യത്തെ വാണിജ്യവളര്ച്ചാ മേഖല അഭിമുഖീകരിക്കുന്ന സുപ്രധാന പ്രശ്നമാണെന്നു കേന്ദ്ര റോഡ് ഗതാഗത, ഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കൊച്ചി കപ്പല്‍ശാലയില്‍ രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്രതലത്തില്‍ വികസിതരാജ്യങ്ങള്‍ ചരക്കുനീക്കത്തിനായി ചെലവഴിക്കുന്ന തുകയേക്കാള്‍ അധികമാണ് ഇന്ത്യക്കു വേണ്ടി വരുന്നത്. ചൈനയ്ക്ക് 8-10 ശതമാനം തുക ചരക്കു നീക്കത്തിനു വേണ്ടി വരുമ്പോള്‍ ഇന്ത്യ 16-18 ശതമാനമാണ് ഈയിനത്തില്‍ ചെലവഴിക്കുന്നത്. ഇന്ധനാവശ്യത്തിന് മെഥനോള്‍ ഉപയോഗപ്പെടുത്തുന്നതു ചരക്കുനീക്കത്തിനുള്ള ചെലവു കുറയ്ക്കും.
കപ്പല്നിര്മാണരംഗത്ത് സ്വകാര്യവത്കരണം സര്‍ക്കാര്‍ ആലോചിക്കുന്നില്ല. നിശ്ചിത ശതമാനം ഓഹരികള്‍ വിറ്റഴിച്ചതു കൊച്ചി കപ്പല്‍ശാലയുടെ പുതിയ പദ്ധതിക്കു സഹായകമായിട്ടുണ്ട്. ആഗോള ഷിപ്പിംഗ് വ്യവസായത്തിന്റെ 0.6 ശതമാനം മാത്രമാണ് ഇന്ത്യയുടെ സംഭാവന.
പുതിയ ഡ്രൈഡോക്ക് പ്രവര്‍ത്തനക്ഷമമാകുന്നതോടെ രാജ്യത്തിന്റെ കപ്പല്നിര്മാണശേഷി 0.4 ശതമാനത്തില്‍നിന്നു രണ്ടു ശതമാനമായി ഉയരും. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കൊച്ചി കപ്പല്‍ശാല കേന്ദ്രമാക്കി യുവാക്കള്‍ക്കായി സ്കില്‍ ഡെവലപ്മെന്റ് പരിശീലനകേന്ദ്രം തുടങ്ങുന്നതിനേക്കുറിച്ച് ആലോചിക്കുമെന്നും ഗഡ്കരി പറഞ്ഞു.
കേരളത്തിന്റെ വികസനത്തിനു കൊച്ചി കപ്പല്‍ശാല വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. വികസനത്തോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണം. കൊച്ചി ആഗോള ഷിപ്പിംഗ് വ്യവസായത്തിന്റെ ആസ്ഥാനമാകുന്ന നിലയിലേക്ക് ഇവിടുത്തെ കപ്പല്‍ശാല പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആന്‍ഡമാന്‍ നിക്കോബാര്‍ അഡ്മിനിസ്ട്രേഷനുവേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച രണ്ട് 500 സീറ്റര്‍ പാസഞ്ചര്‍ കപ്പലുകളുടെ നീറ്റിലിറക്കല്‍ കര്‍മം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഭാര്യ കാഞ്ചന് ഗഡ്കരി നിര്‍വഹിച്ചു. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു.
കൊച്ചി മേയര്‍ സൗമിനി ജെയിന്, ഹൈബി ഈഡന് എംഎല്‍എ, കൊച്ചി കപ്പല്‍ശാലാ സിഎംഡി മധു എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എംപിമാരായ വി. മുരളീധരന്, റിച്ചാര്‍ഡ് ഹേ തുടങ്ങി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.