ഫുജൈറ: യുഎഇയിൽ ജോലി സ്ഥലത്ത് സഹപ്രവർത്തകനെ കുറിച്ച് നുണപ്രചാരണം നടത്തിയ യുവാവിന് 1000 ദിർഹം പിഴ വിധിച്ചു. മറ്റുള്ളവർക്ക് മുന്നിൽവെച്ച് അപമാനിച്ചതിനും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിച്ചതിനെയും തുടർന്നാണ് നടപടി. ഫുജൈറ കോടതിയാണ് 1000 ദിർഹം പിഴ വിധിച്ചത്. ഓഫീസിൽ ഒപ്പം ജോലി ചെയ്യുന്നയാളാണ് യുവാവിനെതിരെ പരാതി നൽകിയത്.
താൻ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും അതിന്റെ പേരിൽ തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇയാൾ സഹപ്രവർത്തകരോട് പറഞ്ഞതായാണ് പരാതി. അന്വേഷണത്തിനൊടുവിൽ ജോലി സ്ഥലത്തുവെച്ച് യുവാവ് സഹപ്രവർത്തകനെ അപമാനിച്ചതായും മയക്കുമരുന്ന് ഉപയോഗവും വഞ്ചനയും അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചതായും കണ്ടെത്തി.
ഓഫീസിലെ രണ്ട് സഹപ്രവർത്തകർ പ്രതിക്കെതിരെ മൊഴി നൽകുകയും ചെയ്തു. പരാതിക്കാരൻ മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണ് അയാളെ നേരത്തെയുണ്ടായിരുന്ന ജോലിയിൽ നിന്ന് പിരിച്ചുവിട്ടതെന്ന് പ്രതി പറഞ്ഞതായി രണ്ട് സാക്ഷികളും മൊഴി നൽകി.
അന്വേഷണത്തിനൊടുവിൽ പബ്ലിക് പ്രോസിക്യൂഷൻ, കേസ് കോടതിയിലേക്ക് കൈമാറി. വസ്തുതകൾ വിശദമായി പരിശോധിച്ച ഫുജൈറ പ്രാഥമിക കോടതി 1000 ദിർഹം പിഴയും കോടതി ചെലവായി 50 ദിർഹവും നൽകാൻ ഉത്തവിടുകയായിരുന്നു.